വര്‍ക്കല : മകളെ പീഡിപ്പിച്ച അച്ഛനെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് കുട്ടിയുടെ അമ്മയുടെ ഇടപെടലില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് അച്ഛന്റെ പീഡനത്തിനിരയായത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറയുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2019ലും ഇയാള്‍ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സംഭവ ദിവസം അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്. ഇത്തവണ പോലീസ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം. 13കാരിയെ സ്ഥലം കാണാന്‍ എന്ന വ്യാജേന സ്‌കൂട്ടറില്‍ പൊന്‍മുടിയില്‍ എത്തിച്ച ശേഷം കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് പിതാവ് മകളെ പീഡിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു .

2019ലും സമാന സ്വഭാവമുള്ള കേസ് അയിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു . എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ശിക്ഷ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കഴിയവേയാണ് വിവരം മാതാവിനോട് പറയുന്നത്. പൊന്‍മുടിയില്‍ എത്തിച്ചു തെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അച്ഛനെതിരെ പരാതിയുണ്ട്.

ഇയാള്‍ മദ്യപിച്ച് മകളേയും ഭാര്യയേയും ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴേക്കും ആകെ അവശയായിരുന്നു. തുടര്‍ന്ന് അമ്മ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു തുടര്‍ന്നാണ് വര്‍ക്കല അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.