ന്യൂഡല്‍ഹി: ഗ്ലോറി ആന്‍ഡ് വിസ്ഡം ചര്‍ച്ചിലെ പാസ്റ്റര്‍ ബജീന്ദര്‍ സിങ്ങിനെതിരെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് യുവതിയും കുടുംബവും രംഗത്ത്. ജലന്ധറില്‍ താമസിക്കുന്ന പാസ്റ്റര്‍ 'പ്രവാചകന്‍ ബജീന്ദര്‍' എന്ന് സ്വയം അഭിസംബോധന ചെയ്ത് അനുചിതമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ഇത് പുറത്തറിയിച്ചപ്പോള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞു.

2017 ല്‍ സിംഗ് നയിച്ച പള്ളിയില്‍ ചേര്‍ന്നതായും 2023 ല്‍ അത് വിട്ടതായും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2022 ല്‍, ഞായറാഴ്ചകളില്‍ സിംഗ് തന്നെ പള്ളിയിലെ ഒരു ക്യാബിനില്‍ ഒറ്റയ്ക്ക് ഇരുത്തി തന്റെ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. 'ഞാന്‍ കോളേജില്‍ പോകുമ്പോള്‍ അവര്‍ എന്റെ പിന്നാലെ കാറുകള്‍ അയയ്ക്കുമായിരുന്നു, വീട്ടിലേക്കുള്ള വഴി മുഴുവന്‍ അവര്‍ എന്നെ പിന്തുടരുമായിരുന്നു.

അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുതി മാനസികമായി സംഘര്‍ഷത്തിലാക്കിയിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. പാസ്റ്റര്‍ മുന്‍കാലങ്ങളില്‍ ധാരാളം സിം കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെന്നും സ്ത്രീകളുമായി ബന്ധപ്പെടാന്‍ അവ പതിവായി മാറ്റാറുണ്ടെന്നും ആ സ്ത്രീ പറഞ്ഞു. പാസ്റ്റര്‍ക്ക് ഓപിയം കച്ചവടം ഉണ്ടായിരുന്നുവെന്നും ഡല്‍ഹിയിലെ ജിബി റോഡില്‍ ബ്രദേഴ്‌സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിക്കുകയും ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.

അയാളെ എതിര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ആരോപിച്ചു. ബജീന്ദറിന്റെ വീഡിയോ സന്ദേശങ്ങളും യുവതിയുടെ വീട്ടില്‍ വന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ സിങ് ഈ കാര്യങ്ങള്‍ എല്ലാം നിഷേധിച്ചു. താന്‍ എവിടേക്കും ഓടിപ്പോകാന്‍ പദ്ധതിയിടുന്നില്ലെന്നും രണ്ട് ചെറിയ കുട്ടികളുടെ പിതാവാണ് താനെന്നും അത്തരം തെറ്റായ കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്നുമായിരുന്നു ബജീന്ദറിന്റെ പ്രതികരണം. തനിക്കെതിരെ കുറ്റം ആരോപിച്ചവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ബജീന്ദര്‍ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് ബജീന്ദര്‍ സദസ്സിനോട് സംസാരിക്കുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

പരാതിക്കാരിയായ യുവതി വന്നത് അവരുടെ അമ്മ, സഹോദരന്‍, ഭര്‍ത്താവ് എന്നിവരോടൊപ്പമായിരുന്നുവെന്ന് ജലന്ദര്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ ബബന്ദീപ് സിങ് പറഞ്ഞു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത് പാസ്റ്റര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.