കോഴിക്കോട്: പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ട്വിസ്റ്റ്. ഗര്‍ഭിണിയാക്കിയ പ്രതി അപകടത്തില്‍ മരിച്ചെന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി സത്യമല്ലെന്നു തെളിഞ്ഞു. കൂട്ട ബലാത്സംഗമാണ് നടന്നത്. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായാണു സൂചന. മൂന്ന് ആഴ്ച മുന്‍പാണ് പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. പീഡിപ്പിച്ച യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാള്‍ കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടി നുണ പറയുകയായിരുന്നു.

പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. വാടക നല്‍കാത്തതിനാല്‍ വീട് ഒഴിഞ്ഞു. അതിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസവ ശേഷം അതിജീവിത നവജാത ശിശുവുമായി യാത്ര ചെയ്യുന്നതു കണ്ട് സാമൂഹിക പ്രവര്‍ത്തകന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയും കുഞ്ഞും ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഇതിനിടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. രഹസ്യ പ്രസവത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരിയില്‍ എത്തിയതെന്നും സൂചനകളുണ്ട്.

കുടുംബത്തിന്റെ സംരക്ഷണയില്‍ നിന്നും അതിജീവിതയെ സുരക്ഷിത സ്ഥാനത്തേക്ക് പോലീസ് മാറ്റി. ഇതിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയെന്നാണ് സൂചന. പ്രതിയടക്കം താമസിയാതെ അറസ്റ്റിലാകും. നേരത്തെ കുടുംബം നല്‍കിയ മൊഴിയാണ് ഈ പെണ്‍കുട്ടി അവതരിപ്പിച്ചതെന്നാണ് സൂചന. ബാലുശ്ശേരിയിലേക്ക് ഈ കുടുംബം വന്ന സാഹചര്യം അടക്കം പോലീസ് പരിശോധിച്ചു. ഇതോടെയാണ് കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലായത്.

പെണ്‍കുട്ടിയും കുടുംബവും വാടകവീട് ഒഴിയേണ്ടതായി വന്നതിനാല്‍ എതാനും ദിവസമായി പെട്ടി ഓട്ടോറിക്ഷയിലാണ് താമസിച്ചുവന്നത്. ഇതിനിടെയാണ് പ്രസവവേദനയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ മരിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. എന്നാല്‍ ഇത് യഥാര്‍ഥ പ്രതിയെ സംരക്ഷിക്കുന്നതിനാണോ എന്നാായിരുന്നു സംശയം. പെണ്‍കുട്ടിയും കുടുംബവും പെട്ടി ഓട്ടോറിക്ഷയിലാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി മടങ്ങിയതും. അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതിനു നടപടി തേടി പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കത്തു നല്‍കിയതു പ്രകാരം ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

അതിജീവിതയേയും നവജാതശിശുവിനേയും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറ്റി കുടുംബം വീട്ടിലേക്ക് യാത്ര ചെയ്തത് ഈ മാസം ആദ്യമാണ്. നവജാതശിശുവുമായി ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിറകില്‍ യുവതിയും കുടുംബവും യാത്ര ചെയ്യുന്നതുകണ്ട് മനുഷ്യാവകകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ഇടപെടുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും കുടുംബം നിരസിച്ചു. ടാക്‌സി വിളിച്ച് പോവാനുള്ള പണമില്ലെന്നും അതുകൊണ്ടാണ് ഗുഡ്‌സ് ഓട്ടോയില്‍ പോവുന്നതെന്നും കുടുംബം പറഞ്ഞു. രണ്ടുദിവസത്തിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് കുഞ്ഞുമായി പോകാനിടമില്ലെന്നും കുടുംബം പറഞ്ഞു.

ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മഴയത്ത് കുഞ്ഞുമായി കുടുംബം യാത്ര ചെയ്തതോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബാലുശ്ശേരി പൊലീസുമായി ബന്ധപ്പെട്ടത്. ഇതോടെയാണ് അമ്മയും കുറ്റും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്.