ബംഗളൂരു: ബംഗളുരുവില്‍ കൗമാരക്കാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. അമൃതഹള്ളിയില്‍ പത്തൊമ്പതുകാരിയെ വില്ലയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. പ്രദേശത്തെ ഉന്നതരുടെ മക്കളാണ് പിടിയിലായവരില്‍ പലരും. കൗണ്‍സിലറുടെ മകനുള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. നിഖില്‍, ഡിക്‌സണ്‍, അനിരുദ്ധ്, മോഹിത്, ശ്രാവണ്‍ എന്നിവരാണ് പിടിയിലായത്. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വെച്ചാണ് സംഭവം നടന്നത്.

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വില്ലയിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയത്. പാര്‍ട്ടി ആഘോഷിക്കാനെന്ന വ്യാജേന വില്ലയിലെത്തിച്ച പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും അബോധാവസ്ഥയിലായ തന്നെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. പൊലീസില്‍ പരാതി നല്‍കിയതോടെ സമാന പരാതിയുമായി 19 പേര്‍ രംഗത്തു വന്നിട്ടുണ്ട്. ബംഗളൂരുവിലെ പ്രമുഖ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട പ്രതികള്‍ ഇവരുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുകയും ചെയ്തായി പരാതിയില്‍ പറയുന്നുണ്ട്.

നിലവില്‍ കേസില്‍ ഏഴ് പേര്‍ സാക്ഷികളായിട്ടുണ്ട്. അനിരുദ്ധിന്റെ പിതാവാണ് ദാവന്‍ഗരെ കൗണ്‍സിലര്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച വില്ല ബുക്ക് ചെയ്തത് അനിരുദ്ധ് ആണെന്നാണ് പൊലീസ് പറയുന്നത്. കോണ്‍ട്രാക്ടറായ അനിരുദ്ധിനോട് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെയും മറ്റ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി നിഖില്‍ പെണ്‍കുട്ടിയെ ലുലു മാളിന് സമീപം കൊണ്ടുവിട്ടത് മോഹിത്തിന്റെ കാറിലായിരുന്നു.

നിഖിലിന്റെ സുഹൃത്തുക്കളായ ശ്രാവണും മോഹിത്തും കേസില്‍ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഈ സംഘം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഫോട്ടോഷൂട്ട്, മോഡലിങ്, പാര്‍ട്ടി എന്നിവയുടെ പേരുപറഞ്ഞ് ഇവരെ ക്ഷണിക്കും. തുടക്കത്തില്‍ വിശ്വാസം നേടാനായി പബ്ബുകളിലും കഫേകളിലും വെച്ച് കാണുകയും മാന്യമായി പെരുമാറുകയും ചെയ്യും. സൗഹൃദം ശക്തമാകുമ്പോള്‍ പാര്‍ട്ടിക്കെന്ന പേരില്‍ വില്ലകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. മറ്റു പ്രതികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കായി നിഖില്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്.