- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിൽ എയർഹോസ്റ്റസ് ഫ്ളാറ്റിൽ നിന്നും വീണു മരിച്ചതു കൊലപാതകം തന്നെ; മലയാളി സോഫ്റ്റ് വെയർ എൻജിനീയർക്ക് മറ്റൊരു യുവതിയുമായും ബന്ധം; ബന്ധമറിഞ്ഞ അർച്ചന ആദേശിനെ ഭീഷണിപ്പെടുത്തിയപ്പോൾ കൊലപ്പെടുത്താൻ തീരുമാനിച്ചു; ഡേറ്റിങ് വെബ്‌സൈറ്റിലെ ബന്ധം അവസാനിച്ചത് അരുകൊലയിൽ
ബെംഗളൂരു: ബംഗളുരുവിൽ എയർഹോസ്റ്റസായ ഹിമാചൽ പ്രദേശ് സ്വദേശിനി അർച്ചന ധിമനെ(28) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മലയാളിയായ ആൺസുഹൃത്ത് പ്രതി. എയർഹോസ്റ്റസായ ഹിമാചൽ സ്വദേശിനിയുടെ മരണം കൊലപാതകമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആൺസുഹൃത്തായ മലയാളി യുവാവ് യുവതിയെ ഫ്ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയായ കാസർകോട് സ്വദേശി ആദേശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ചയാണ് എയർഹോസ്റ്റസായ അർച്ചന ധിമനെ(28) കോറമംഗലയിലെ ഫ്ളാറ്റ് സമുച്ചയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാലാംനിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു ആൺസുഹൃത്തായ ആദേശിന്റെ മൊഴി. എന്നാൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
മറ്റൊരു യുവതിയുമായി ആദേശിന് അടുപ്പമുണ്ടായിരുന്നതും ഇക്കാര്യത്തിൽ അർച്ചന ആദേശിനെ ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. മറ്റൊരു യുവതിയുമായുള്ള അടുപ്പത്തെക്കുറിച്ച് മനസിലാക്കിയതോടെ ആദേശിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി അർച്ചനയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ ആദേശും അർച്ചനയും ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. ആദേശുമായുള്ള അടുപ്പത്തെക്കുറിച്ച് അർച്ചന വീട്ടുകാരോടും പറഞ്ഞിരുന്നു. അടുത്തിടെയാണ് ആദേശിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരം അർച്ചന അറിഞ്ഞത്. ഇതോടെ ആദേശുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും അർച്ചനയുടെ കുടുംബം പറഞ്ഞിരുന്നു.
എയർഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഫ്ളാറ്റിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ കൊലപാതകത്തിന് ശേഷം മൃതദേഹം താഴേക്ക് എറിഞ്ഞതാണോ തുടങ്ങിയകാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്. കോരമംഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്മെന്റിലെ നാലാം നിലയിൽനിന്നാണ് അർച്ചന വീണുമരിച്ചത്. അർച്ചന കാലുതെറ്റി താഴേക്കു വീഴുകയായിരുന്നുവെന്നും ഉടൻ തന്നെ താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് ആദേശ് ആദ്യം വിശദീകരിച്ചത്. ആദേശ് തന്നെയാണ് അർച്ചന ഫ്‌ളാറ്റിൽ നിന്നു വീണ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

അപകടത്തിന് നാല് ദിവസം മുമ്പാണ് അർച്ചന ദുബായിയിൽ നിന്നെത്തിയത്. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസത്തോളമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അർച്ചന ആദേശിനെ കാണാൻ പലതവണ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും സംഭവം നടന്ന രാത്രി ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.




