തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകനും കൂട്ടുപ്രതിയുമായ ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഭവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഇരുവരെയും കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. രണ്ടു കുട്ടികളേയും കൊന്നത് അനീഷയാണ്. കേസില്‍ കൂട്ടുപ്രതിയാണ് കാമുകനായ ഭവിന്‍. കൊലയില്‍ ഭവിനെ ബന്ധപ്പെടുത്തിയ തെളിവൊന്നും പോലീസിന് കിട്ടിയിട്ടില്ല. എന്നാല്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നു. കാമുകിയെ ഭാര്യയായി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കാമുകി അകന്നതോടെ പക തുടങ്ങി. അങ്ങനെയാണ് ഭവന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നുവെന്നും എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് പ്രതിയായ അനീഷ നല്കിയ മൊഴി. 2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് മൊഴി മാറ്റി. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും അനീഷ പോലീസിനോട് പറഞ്ഞു. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ജൂണ്‍ 28ന് രാത്രിയായിരുന്നു ഭവിന്‍ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലാബ് ടെക്നീഷ്യനായി ജോലി നോക്കുന്ന കുഞ്ഞുങ്ങളുടെ മാതാവ് അനീഷ യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ വച്ചാണ് ഇരുകുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയതെന്ന് വിവരം. ഗര്‍ഭിണിയായതോടെ വയറ്റില്‍ തുണി കെട്ടിവച്ച് ഗര്‍ഭാവസ്ഥ മറയ്ക്കാന്‍ ഇവര്‍ ശ്രമിച്ചു. ഗര്‍ഭം മറച്ചുപിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കി.അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്തപ്പോള്‍ അയല്‍വാസി ഗിരിജ കണ്ടു.തുടര്‍ന്ന് ഈ പദ്ധതി മാറ്റി പകരം വീടിനുസമീപം മറ്റൊരു മാവിന്‍ചുവട്ടില്‍ കുഞ്ഞിനെ കുഴിച്ചിട്ടു.അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഈ സംഭവമെന്നാണ് കരുതുന്നത്.

ഒരു ദിവസം ഉച്ചയ്ക്ക് വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും ഗിരിജ കണ്ടത്രേ. ഇക്കാര്യം നാട്ടില്‍ പറഞ്ഞ് പരത്തിയെന്ന് കാട്ടി അനീഷയുടെ സഹോദരന്‍ അനീഷ് പൊലീസില്‍ പരാതി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് ഗിരിജയെ വിളിപ്പിച്ചപ്പോള്‍ താനല്ല പറഞ്ഞതെന്ന് അറിയിച്ചതോടെ വിട്ടയച്ചെന്നാണ് വിവരം. ഇനി ഇതുപോലെയുണ്ടായാല്‍ ഫോണില്‍ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയല്‍വാസി ഗിരിജ പറയുന്നു. അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഇതോടെ അമ്മയും അന്വേഷണ പരിധിയില്‍ വരും.

ഗിരിജയുടെ വീട്ടില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.ഇതിനിടെ അനീഷയ്ക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭവിനും അനീഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അനീഷയുടെ മൊബൈല്‍ ഫോണ്‍ ഭവിന്‍ എറിഞ്ഞ് തകര്‍ത്തതായും ഇതില്‍ മരിച്ചുപോയ കുട്ടികളുടെ ചിത്രങ്ങളുണ്ടെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് ഭവിന്റെ ഫോണ്‍ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്ന വിവരവും പുറത്തു വരുന്നത്. ആരുടെ ഫോണ്‍ ആരു തകര്‍ത്തു എന്നത് അടക്കം പോലീസ് കണ്ടെത്തും. രണ്ടു പേരുടെ ഫോണും രണ്ടു സമയത്തും തല്ലി തകര്‍ത്തതാകാനും സാധ്യതയുണ്ട്. ഏതായാലും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അനീഷയുടെ സഹോദരന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും സുചനയുണ്ട്. എന്നാല്‍ അമ്മ പറയുന്ന പലതിലും പൊരുത്തക്കേട് പോലീസ് കാണുന്നുണ്ട്.

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണ് കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്ന് യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്ന് പോലീസ് കരുതുന്നു. അടുത്തിടെയായി പെണ്‍കുട്ടിയോട് ക്ഷമപറയുന്ന തരത്തില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞു.

അനീഷ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രങ്ങളുണ്ടെന്ന് ഭവിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ വഴക്കുണ്ടായപ്പോള്‍ ഈ ഫോണ്‍ ഭവിന്‍ എറിഞ്ഞുപൊട്ടിച്ചിരുന്നു. അതിനാല്‍ ഈ ഫോണ്‍ കണ്ടെടുത്ത് ശാസ്ത്രീയപരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ നീക്കം. മാത്രമല്ല, കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ ഭവിന്റേതും അനീഷയുടേതുമാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.