പുതുക്കാട്: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍ വെള്ളിക്കുളങ്ങര ഗ്രാമം. വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ വീട്ടില്‍ അനീഷ (22), ആമ്പല്ലൂര്‍ ചേനക്കാല വീട്ടില്‍ ഭവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഉന്മൂലനം ചെയ്താലുള്ള പാപം ഉദരക്രിയ കൊണ്ട് തീരുമെന്ന അനീഷയുടെ അന്ധ വിശ്വാസമാണ് സത്യം പുറത്തു കൊണ്ടു വന്നത്. അതേസമയം, കുഞ്ഞിനെ അനീഷ കൊന്നതായി അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമായിരുന്നുവെന്ന് അറിയാം. എന്നാല്‍ മകള്‍ ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷമാണ്.

അനീഷയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രി അസ്ഥികളുമായി ഭവിന്‍ പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. 2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റില്‍ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയില്‍ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്‌കൂട്ടറില്‍ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികള്‍ പുറത്തെടുത്ത് സൂക്ഷിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കായാണ് ഇതെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷമാണ് അനീഷ കൊലപ്പെടുത്തിയത്. ഈ ചിത്രം പോലീസ് കണ്ടെത്തി.

അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. ഈ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇതിനെ തള്ളാനുള്ള തെളിവുകളും പോലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം അനീഷയിലും ഭവിനിലും ഒതുങ്ങും. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു. പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന്‍ സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്‍കിയ മൊഴി. ഈ സുഹൃത്തുക്കളെ കണ്ടെത്താനും പോലീസ് ശ്രമിക്കും.

ഫെയ്‌സ് ബുക്കിലൂടെയാണ് ഭവിനുമായി അനീഷ അടുത്തത്. വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പുറത്തെത്തിയതിന് പിന്നില്‍ ഭവിന്റെ സംശയമാണ്. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്‍മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന്‍ കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്. അനീഷയ്ക്ക് വീട്ടുകാര്‍ വിവാഹ ആലോചനകള്‍ നടത്തിയിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭവിന്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന്‍ മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ബിസി ആയിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ഭവിനുമായുള്ള അനീഷയുടെ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന് അനീഷയുടെ അമ്മയും അറിയിച്ചിട്ടുണ്ട്. മകളോട് വേറെ വിവാഹം ചെയ്യാന്‍ പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഭവിനും അറിയാമായിരുന്നു. കാമുകിയെ കൈവിട്ടു പോകുമോ എന്ന ഭയത്തിലെ മദ്യപാനമാണ് സത്യം വിളിച്ചു പറയുന്ന അവസ്ഥയില്‍ ഭവിനെ എത്തിച്ചത്.

രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് ഭവിനും അനീഷയും തെറ്റിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് രണ്ടുപേരും അറിഞ്ഞിരുന്നെങ്കിലും മരണത്തില്‍ ഭവിന് അനീഷയെ സംശയമുണ്ടായിരുന്നു. ബന്ധം തുടരാന്‍ അനീഷയ്ക്ക് താത്പര്യമില്ലെന്നും അതിനായാണു കുഞ്ഞിനെ കൊന്നതെന്നും ഇയാള്‍ വിശ്വസിച്ചു. യുവതി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സംശയം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കി. യുവതി മറ്റൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ജനുവരിയിലാണ് ഭവിന്‍ മനസ്സിലാക്കിയത്. അതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ശല്യമായപ്പോള്‍ മനഃപൂര്‍വം അകലുകയായിരുന്നെന്ന് അനീഷ പോലീസിനോട് പറഞ്ഞു. ബന്ധത്തില്‍നിന്നു യുവതി ഒഴിഞ്ഞുമാറിയാലോ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ചുവെന്നതിനുള്ള 'തെളിവാണ്' അസ്ഥിയിലൂടെ ഭവിന്‍ ശേഖരിച്ചതെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ബലതര്‍പ്പണ കള്ളം പറയുകയായിരുന്നു.

അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന്‍ സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്‌നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ ബന്ധത്തെക്കുറിച്ചും അനീഷയുടെ രണ്ട് പ്രസവങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി ബിജുകുമാര്‍, സിഐ മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.