കണ്ണൂര്‍: സ്്റ്റേഷന്പുറത്ത്് സെറ്റില്‍മെന്റ്് നടത്തി ലക്ഷങ്ങള്‍ പ്രതിമാസം സമ്പാദിക്കുന്ന കണ്ണൂരിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതി്രെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരായ ചിലര്‍ക്കെതിരെയാണ് അന്വേഷണം. കൈക്കൂലിവാങ്ങി സ്വത്ത് തര്‍ക്കങ്ങള്‍, വാഹനാപകട കേസുകള്‍ തുടങ്ങി ഒട്ടേറെ കേസുകളാണ് കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയിലെ സ്റ്റേഷനുകളില്‍ നിന്നും അട്ടിമറിക്കപ്പെടുന്നത്. സ്റ്റേഷനു പുറത്തുളള ഡീലിന് വഴങ്ങാത്ത പ്രതിഭാഗത്തുളളവരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വളപട്ടണം പൊലിസ് സ്റ്റേഷനില്‍ നിന്നും സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്നത്തെ എസ്. ഐയ്ക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കണ്ണൂരില്‍ സിവില്‍ പൊലിസുകാര്‍ ഉന്നത പദവികളിലിരിക്കുന്നവര്‍ രഹസ്യമാര്‍ഗങ്ങളിലൂടെ കൈക്കൂലിവാങ്ങുന്നുവെന്ന പരാതി ആഭ്യന്തര വകുപ്പിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് നിരീക്ഷണം ശക്തമാക്കിയത്. രണ്ടു മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ വിജിലന്‍സ് റെയ്ഡു നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങാനായി പുതുവഴികള്‍ സ്വീകരിക്കുന്നുവെന്ന സംശയം ഉയര്‍ന്നത്.

ഇപ്പോള്‍ ഈ വഴിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. കരിങ്കല്‍, ചെങ്കല്‍ക്വാറി ഉടമകള്‍, മണല്‍, അബ്കാരി, ഒറ്റ നമ്പര്‍ ചൂതാട്ടം, ഇതരസംസ്ഥാനങ്ങളിലേക്ക് മരം കടത്തുന്ന സംഘങ്ങള്‍,വാഹനാപകടങ്ങള്‍, ക്രിമിനല്‍, പോക്സോ, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ ഒഴിവാക്കല്‍ തുടങ്ങിയവയിലൂടെയാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നത്. ഇതുകൂടാതെ സ്വര്‍ണാഭരണങ്ങളും മറ്റു വിലപിടിപ്പുളള സാധനങ്ങളും ഉപഹാരങ്ങളായും സ്വീകരിക്കുന്നു.കേസുകളുടെ അന്വേഷണ ഘട്ടത്തില്‍ ഒരാളെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു കൊണ്ടു ചിലര്‍ പണം വാരാനുളള ഉപാധിയായും ഇതു സ്വീകരിക്കാറുണ്ട്.

യൂനിഫോമിട്ടു ജോലി ചെയ്യുന്ന സമയത്ത് കണ്ണൂരിലെ പൊലിസുകാര്‍കൈക്കൂലി വാങ്ങാറില്ല. രാത്രിയാണ് ഡ്യൂട്ടിയെങ്കില്‍ അതിനു മുന്‍പെ സ്വകാര്യ വാഹനത്തില്‍പ്പോയി പണംവാങ്ങും. എന്നിട്ട് തടസമില്ലാത്ത കടത്തിന് വഴിയൊരുക്കും. കഴിഞ്ഞ കുറെക്കാലമായി ഇതരസംസ്ഥാനങ്ങളിലേക്ക് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ നിന്നും വ്യാപകമായ മരം കൊളളയാണ് നടക്കുന്നത്. ഇതു പിടികൂടാതിരിക്കാന്‍ ഇവരുടെ കടത്ത് വാഹനങ്ങള്‍ പോകുന്ന സ്റ്റേഷനിലെ മേധാവികള്‍ക്കും ഡ്യൂട്ടിയിലുളള പൊലിസുകാര്‍ക്കും വന്‍കൈക്കൂലിയാണ് നല്‍കിവരുന്നത്.

ഇത്തരം മരകടത്തുകള്‍ക്ക് വഴിയൊരുക്കി വീട്ടിലേക്കുളള വഴിയില്‍ കൈക്കൂലിവാങ്ങുന്നവരുമുണ്ട്. ഇത്തരം കൈക്കൂലിവാങ്ങലുകള്‍ വിജിലന്‍സിന് പിടികൂടാന്‍ കഴിയാറില്ല. ചെറിയ കൈക്കൂലി നല്‍കിയാല്‍ വലിയ കടത്ത് നടത്താമെന്നതിനാല്‍ പണം വാരിയെറിയുന്നതില്‍ മരകടത്ത് സംഘം പിശുക്ക്കാണിക്കാറില്ല. ചെങ്കല്ല് കടത്താന്‍ നിയമപ്രകാരം പാസ് വേണം. എന്നാല്‍ കണ്ണൂര്‍ജില്ലയിലെ ക്വാറികളിലധികവും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയ്ക്കൊന്നും പാസില്ല. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ ഡിമാന്‍ഡ് അനുസരിച്ചു ചെങ്കല്‍ കടത്ത് വ്യാപകമാണ്.

ഇവ പിടിക്കുകയാണെങ്കില്‍ ചെറിയ തുകയ്ക്കുളള പിഴയീടാക്കി വാഹനം വിട്ടു കൊടുക്കും. ബാക്കി തുക കൈക്കൂലിയായാണ് വാങ്ങുന്നത് കരിങ്കല്‍ ക്വാറികളില്‍ പാറപൊട്ടിക്കാനായി ഡിറ്റനേറ്ററും ഫ്യൂസ് വയറും അലൂമിനിയം പൊടിയും സംഭരിക്കേണ്ടതുണ്ട്. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും കൈക്കാര്യം ചെയ്യുന്നതും കണ്ടില്ലെന്നു വരുത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരിലേക്ക് നേരിട്ടാണ് ആ വഴിയുളള കൈക്കൂലിയെത്തുന്നത്.

ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തുന്നുണ്ട്. ഇതുകൂടാതെമണല്‍ കടത്തും സജീവമാണ്. ഇതിനായി കടത്തുകാര്‍ കൈക്കൂലി നല്‍കി സ്വാധീനിക്കുന്നത് ഇത്തരംലോറികള്‍ കടന്നു പോകുന്ന സ്റ്റേഷന്‍ ഓഫീസര്‍മാരെയാണ്. അത്തരം ലോറികളുടെ വഴി തടസമില്ലാതെ കല്‍യര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് സാധാരണ ചെയ്യാറുളളതെന്ന് ഡ്യൂട്ടിയിലുളള പൊലിസുകാരുടെ ഉത്തരവാദിത്വമാണ്.

കൈക്കൂലി സ്വര്‍ണമായും കല്ലായും മണലായും സമ്മാനമായി വാങ്ങുന്നവര്‍ കണ്ണൂരിലെ പൊലിസുകാരില്‍ കുറവാണ് ആരോപണം ഉയര്‍ന്നാല്‍ ഇതിന്റെ ഉറവിടം കാണിക്കമെന്നുളളതു കൊണ്ടാണിത്. എന്നാല്‍ വീടു നിര്‍മാണ് വേളയില്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇതെല്ലാം സൈറ്റില്‍ സെറ്റു ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.കൂടുതല്‍ പേരും പണമായാണ് കൈക്കൂലി കൈപറ്റുന്നത്.

കണ്ണൂര്‍ നഗരത്തിലെഒരു പൊലിസ് സ്റ്റേഷനിലെ ബൂത്തുകളിലെ കച്ചവടക്കാര്‍ ഇത്തരം പണം വാങ്ങി കൈമാറാറുണ്ട്. ഗൂഗിള്‍ പേയിലും അക്കൗണ്ടിലൂടെയും പണം വാങ്ങിയാല്‍ പണികിട്ടുമെന്നതിനാലാണ് ഇത്തരം ബദല്‍ സെറ്റില്‍മെന്റുകള്‍ നടത്തുന്നത്. അവധിയെടുത്തു മഫടിയില്‍ കൈക്കൂലി നേരിട്ടുപിരിക്കാനിറങ്ങുന്നവരാണ് ഇതില്‍ കൂടുതല്‍. തങ്ങള്‍ ഉദ്ദ്യേശിച്ച കൈക്കൂലി കിട്ടിയില്ലെങ്കില്‍ പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കളളക്കേസെടുത്ത് അകത്തിടുകയും ചെയ്യുന്നതാണ് ഇത്തരം ഏമാന്‍മാരുടെ രീതി.

വാഹനാപകടങ്ങള്‍ നടന്നാല്‍ ഇവര്‍ക്ക് ചാകരയാണ്. കണ്ണൂര്‍ നഗരത്തിലെ ചില അഭിഭാഷകരും ഇന്‍ഷൂറന്‍സ് ഏജന്റുമാരും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു ടീമായാണ് ഇരകള്‍ക്ക് നീതി നിഷേധിക്കുന്നത്. വാഹനാപകടങ്ങളില്‍ ആളെ കൊന്ന സംഭവങ്ങളില്‍ തുമ്പും വാലുമില്ലാതെ എഫ്. ഐ.ആറിട്ടാണ് ഇവര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു വന്‍ തുക തട്ടിയെടുക്കുന്നത്.