കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടകവീട്ടില്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ മോന്‍സണ് കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് പരോളിലുള്ള പ്രതി വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

കൊച്ചിയിലെ മോന്‍സന്റെ വീട് നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. 20 കോടിയുടെ വസ്തുക്കള്‍ നഷ്ടമായെന്ന് മോന്‍സന്റെ അഭിഭാഷകന്‍ അറിയിച്ചു. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു.

സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ ഉടമസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്. മോണ്‍സന്‍ മാവുങ്കലും പരാതി നല്‍കുമെന്ന് മോന്‍സന്റെ അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും മോന്‍സന്‍ മാവുങ്കലിന്റെ 'മ്യൂസിയം ഹൗസ്' എന്നറിയപ്പെടുന്ന വാടക വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. വ്യാജ പുരാവസ്തുക്കള്‍ കാണിച്ചാണ് കോടിക്കണക്കിന് രൂപ മോന്‍സന്‍ തട്ടിച്ചത്.

ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് വീടിന് പൊലീസ് കാവല്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് അന്ന് മോഷണം നടന്നത്. വിലപിടിപ്പുള്ള 15 വസ്തുക്കള്‍ നഷ്ടമായിരുന്നു. എന്നാല്‍, നഷ്ടപ്പെട്ടത് പുരാവസ്തുക്കളല്ല എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വീട് പൊളിച്ചല്ല മോഷ്ടാവ് അകത്ത് കയറിയതെന്നും ഇവിടെ നല്ല പരിചയമുള്ളയാളാകും സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു.

കള്ളത്താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് വിലപിടിപ്പുള്ള ലോഹ ഉരുപ്പടികളാണ് മോഷ്ടാക്കള്‍ കടത്തിയത്. മോന്‍സന്റെ മകനാണ് ഈ മോഷണത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നത്.