തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ക്രൂരപീഡനം സഹിക്കാനാകാതെ ജീവനൊടുക്കാന്‍ ശ്രമിച്ച് ഒമ്പതാം ക്ലാസുകാരി. കുട്ടി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മദ്യപിച്ചെത്തിയശേഷം വീട്ടില്‍ പൂട്ടിയിട്ടാണ് മര്‍ദനം. മര്‍ദനത്തിനുശേഷം രാത്രി വീട്ടില്‍ നിന്നും പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കൈയിലും മുഖത്തും കാലിലുമടക്കം പരിക്കേറ്റിട്ടുണ്ട്.

ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. പഠിക്കാനിരുന്നാല്‍ പുസ്തകങ്ങള്‍ വലിച്ചുകീറും. ഇങ്ങനെ അച്ഛനില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് കുട്ടി വ്യക്തമായി പറയുന്നുണ്ട്.

ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നേരത്തെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.