കണ്ണൂർ: കണ്ണൂർ അടുത്തിലയിൽ ഭർതൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. കേസിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഭർതൃവീട്ടിൽ ദിവ്യ നേരിട്ടത് കടുത്ത പീഡനമെന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭർത്തൃമാതാവിനെയും കേസിൽ പ്രതി ചേർത്തിരുന്നത്.

മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. ദിവ്യ ആത്മഹത്യ ചെയ്ത ദിവസം രാത്രിയും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് ചാറ്റിൽ ദിവ്യ സംസാരിച്ചിരുന്നു. ഭർത്താവും ഭർതൃമാതാവും ചേർന്ന് നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചു. മാനസിക രോഗിയാക്കി ചിത്രീകരിച്ച് നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു. ഭർതൃമാതാവ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ മകനെ തെറി വിളിച്ചിരുന്നുവെന്നും ചാറ്റിൽ പറയുന്നുണ്ട്.

സുഹൃത്തായ അപർണയോട് സംസാരിച്ച വാട്സ്ആപ്പ് ചാറ്റിലാണ് ദിവ്യ താൻ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ദിവ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് സുഹൃത്ത് ഡോ. അപർണയും പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ദിവ്യയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉണ്ടായിരുന്നു.

തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പയ്യന്നൂർ ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല കൈമാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭർത്താവിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയത്. അമ്മയെ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചത് കണ്ടു എന്ന് ദിവ്യയുടെ മകൻ നേരത്തേ മൊഴി നൽകിയിരുന്നു. അതിലും പൊലീസ് അന്വേഷണം തുടങ്ങിയില്ല.