തൃശൂര്‍: തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് വിശേഷിപ്പിച്ചു കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി. അതിബുദ്ധി കാണിച്ചു മോഷണം നടത്തി പിടിക്കപ്പെട്ട ഘട്ടത്തിലാണ് കസ്റ്റഡിയില്‍ കഴിയവേ പോലീസിനോട് റിജോ വീമ്പിളക്കിയത്. കത്തി കാട്ടിയ ഉടന്‍ ബാങ്ക് മാനേജര്‍ മാറിത്തന്നു എന്ന് പ്രതി. മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു.

രണ്ടാമത്തെ ശ്രമത്തിലാണ് റിജോ മോഷണം നടത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരം. ബാങ്ക് കൊള്ളയ്ക്ക് നാല് ദിവസം മുന്‍പാണ് റിജോ ആദ്യ ശ്രമം നടത്താനൊരുങ്ങിയത്. എന്നാല്‍ ബാങ്കിനടുത്ത് പൊലീസ് ജീപ്പ് കണ്ടതോടെ ആദ്യശ്രമം അവസാനിപ്പിക്കുകയായിരുന്നു. മോഷണത്തിന് നേരത്തെ തന്നെ ഇയാല്‍ പ്ലാനിംഗ് നടത്തിയിരുന്നു. പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കില്‍ എത്തിയിരുന്നത്. ബാങ്കില്‍ ഉണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

കവര്‍ച്ചക്ക് ശേഷം വസ്ത്രം മാറിയും വാഹനത്തിന് ചെറിയ രൂപമാറ്റങ്ങള്‍ വരുത്തിയും റിജോ മോഷണശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.കവര്‍ച്ചയ്ക്ക് തൊട്ടുമുന്‍പോ ശേഷമോ ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചില്ല. പക്ഷെ പ്രതി ധരിച്ച ഷൂസ് മാറ്റിയിരുന്നില്ല. ഈ സൂചന വഴിയാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.മോഷണത്തിന് ശേഷം ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്. സംഭവദിവസം ധരിച്ച ജാക്കറ്റ് ഇയാള്‍ കത്തിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്താന്‍ ഉച്ചസമയം പ്രതി തിരഞ്ഞെടുത്തത്.

ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്തുമ്പോള്‍ ബാങ്കില്‍ 45 ലക്ഷം ഉണ്ടായിരുന്നിട്ടും 15 ലക്ഷം രൂപമാത്രമാണ് പ്രതി എടുത്തത്. ഇതും പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായി.പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകള്‍ കണ്ടപ്പോള്‍ അതെടുക്കുകയായിരുന്നു പ്രതി. ബാങ്കിലുള്ളവര്‍ പൊലീസിന് ഫോണ്‍ ചെയ്യുമെന്ന് കരുതി കൈയില്‍ കിട്ടിയ പണവുമായി പ്രതി പുറത്തിറങ്ങുകയായിരുന്നു.

അതിനാല്‍ 15 ലക്ഷം രൂപ മാത്രമേ റിജോയ്ക്ക് എടുക്കാന്‍ കഴിഞ്ഞൂള്ളു.മോഷണമുതലില്‍ നിന്ന് 2,94,000 രൂപ അന്നനാട് സ്വദേശിക്ക് കടം വീട്ടാന്‍ നല്‍കിയിരുന്നു. ഇതില്‍ 2,29000 രൂപ അന്നനാട് സ്വദേശി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ടിവി വാര്‍ത്ത കണ്ടാണ് അന്നനാട് സ്വദേശിക്ക് പ്രതി റിജോ ആണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പണം ഹാജരാക്കുകയായിരുന്നു.

പ്രതിയുടെ വീട്ടില്‍ നിന്ന് ബാങ്കില്‍ നിന്ന് കവര്‍ന്ന പണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കിടപ്പുമുറിക്ക് മുകളിലുള്ള ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്.

ചാലക്കുടിയില്‍ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമായിരുന്നു റിജോയുടെ കടം. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്‌സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.