തിരുവനന്തപുരം: പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത് മാസങ്ങള്‍ നീണ്ട ഗൂഡാലോചനയില്‍. നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് വെടിവയ്പ്പിലെ ഗൂഡാലോചന പുറത്തായത്.

ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് മാലിദ്വീപിലായിരുന്നു. സുജിത് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതിന് ശേഷമാണ് ദീപ്തിയെ കുറിച്ച് വിവരം കിട്ടിയത്. സുജിത്തിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതും ദീപ്തിയിലേക്ക് അന്വേഷണം എത്തിച്ചു. ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് അറിയാമായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കുകയും ചെയ്തു.

കൊല്ലം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചും എയര്‍പിസ്റ്റള്‍ വാങ്ങിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലെടുത്തത് എന്ന് പോലീസ് പറയുന്നു. സുജിത്തില്‍ നിന്ന് കൂടി വിവരങ്ങള്‍ ശേഖരിച്ചായിരുന്നു നടപടി. ദീപ്തി ദിവസങ്ങള്‍ക്ക് മുന്‍പ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചിരുന്നു. നീളന്‍കോട്ടും ധരിച്ചിരുന്നു. അതുകൊണ്ട് ഷിനിക്ക് ആളെ തിരിച്ചറിയാനായില്ല.

തെളിവുകള്‍ നിരത്തിയപ്പോഴാണ് അറസ്റ്റിലായ ദീപ്തി കുറ്റസമ്മതം നടത്തിയത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും മറ്റും ചോദിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് ഡോ. ദീപ്തി, ഷിനിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്. കൂറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. മുഖംപൊത്തിയതിനാല്‍ വെടിയുണ്ട വിരലിലാണ് തറച്ചത്.

ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിന്‍രാജ് പറഞ്ഞു. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.