പാലക്കാട്: നെന്മാറ കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ പുറത്തു വരുന്നത് കൂസലില്ലായ്മ നിറഞ്ഞ പ്രതിയുടെ ഇടപെടലിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍. പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്. പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി. അതായത് തന്റെ ഉള്ളില്‍ ഇപ്പോഴും പകയുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ചെന്താമര. ഈ പ്രതി ഇനി പുറത്തിറങ്ങിയാല്‍ നെന്മാറയ്ക്ക് അതു വലിയ ഭീഷണിയാകും. അതുകൊണ്ട് തന്നെ ചെന്താമരയെ അകത്തു തളയ്‌ക്കേണ്ടത് ആ നാടിന്റെ സുരക്ഷയുടെ കൂടി ആവശ്യമായി മാറുകയാണ്.

എലവഞ്ചേരിയില്‍ നിന്നുമാണ് ആയുധം വാങ്ങിയതെന്ന് ചെന്താമര നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എലവഞ്ചേരിയിലെ അഗ്രോ എക്യൂപ്മെന്റ്സ് എന്ന കടയില്‍ തെളിവെടുപ്പ് നടത്തിയത്. കത്തി നിര്‍മിച്ചുനല്‍കുന്ന സ്ഥലമായിരുന്നു അത്. മാത്രമല്ല കത്തിയുടെ മരപ്പിടിയും നിരമിച്ചുനല്‍കിയത് ഈ കടയില്‍ നിന്നുമാണ്. ചെന്താമരയുടെ ആവശ്യപ്രകാരം ഊരിമാറ്റാവുന്ന മരപ്പിടിയാണ് നിര്‍മിച്ചുനല്‍കിയത്. അതേസമയം, കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ കടയുടെ സീല്‍ കൃത്യമായും കൊടുവാളിന്റെ പിറകില്‍ ഉണ്ടായിരുന്നു. ഒരു മാസം മുമ്പ് മറ്റൊരു കൊടുവാള്‍ കൂടി വാങ്ങിയിരുന്നു. കൃത്യത്തിന് ഇത് ഉപയോഗിച്ചില്ല. കാട് വെട്ടുന്നിതിനായിരുന്നു മറ്റൊരു കടയിലെത്തി ആയുധം വാങ്ങിയത്. ഇതില്‍ കടയുടമ ശ്രീധരന്‍ ചെന്താമരയെ തിരിച്ചറിഞ്ഞു. തന്റെ മകളാണ് ഏറ്റവും പ്രീയപ്പെട്ടതെന്നും അതിനാല്‍ ഇനി ഒരിക്കല്‍ പോലും പുറത്തിറങ്ങിയില്ലെങ്കിലും വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു.

എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയത്. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയന്‍കോളനിയിലെ സുധാകരന്‍ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. ഇവരെ കൊലപ്പെടുത്താനുപയോഗിച്ച കത്തി വാങ്ങിയത് എലവഞ്ചേരി അഗ്രോ എക്യുപ്സില്‍ നിന്നാണെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.ചെന്താമര കാട് വെട്ടുന്നതിനായി എലവഞ്ചേരിയിലെ മറ്റൊരു കടയില്‍ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തി. ഈ കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു.

ഇതിനിടെയാണ് മകളെ ഒരുപാട് ഇഷ്ടമാണെന്ന് തെളിവെടുപ്പിനിടെ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ വീട് മകള്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. അതിനിടെ താന്‍ മറ്റൊരാളെക്കൂടി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായും ചെന്താമര പൊലീസിനോട് പറഞ്ഞു. അയല്‍വാസിയായ പുഷ്പയാണ് തന്റെ കുടുംബം തകരാന്‍ പ്രധാന കാരണം. എന്നാല്‍ പുഷ്പ രക്ഷപ്പെട്ടെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.തെളിവെടുപ്പിനിടെ പ്രതി ചെന്താമര തന്നെ വകവരുത്തുമെന്ന രീതിയില്‍ ആംഗ്യം കാട്ടിയെന്ന് പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുര്‍ന്നാണ് പല്ലു കടിച്ചതില്‍ ചോദ്യം ചെയ്തത്. അതിനോടായിരുന്നു കൈയ്യില്‍ നിന്നും പോയെന്ന് പറഞ്ഞത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്ത്തിയതും ശേഷം ഒളിവില്‍ പോയതുമെല്ലാം ചെന്താമര പോലീസിനോട് വിവരിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നുമാണ് നെന്മാറ ഇരട്ടക്കൊലപാതക പ്രതി ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്ത്തിയ റോഡില്‍ ക്രൈം സീന്‍ പുനരാവിഷ്‌കരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടില്‍ കൊടുവാള്‍ വച്ചു എന്നും അതിന് ശേഷം വീടിന്റെ പിന്നിലൂടെ വേലി ചാടി. പടത്തിലൂടെ ഓടി. സിം, ഫോണ്‍ ഉപേക്ഷിച്ചതായും സമീപത്തെ കനാലില്‍ വൈകുന്നേരം വരെ ഇരുന്നതായും. കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറി എന്നും ചെന്താമര പോലീസിനോട് വിവരിച്ചു.ചെന്താമര കൊടുവാള്‍ ഉപേക്ഷിച്ച വീട്ടിലും, ശേഷം ഓടിരക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ച കനാല്‍ അരികിലും ഒക്കെ വിശദമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്.

ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നതെങ്കില്‍, ഇന്ന് മുപ്പതോളം പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ തെളിവെടുപ്പുമായി നാട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. ഇന്നും നാട്ടുകാര്‍ തെളിവെടുപ്പുമായി സഹകരിച്ചു. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.