കണ്ണൂര്‍: കണ്ണൂര്‍ കുടുംബകോടതിയില്‍ എത്തിയ എല്ലാവരുടെയും ഞെഞ്ച് ഒന്ന് പതറി. ജഡ്ജിയുടെ ചേംബറിന് താഴെ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തിയിലാക്കി. പലരും കോടതി മുറിയിൽ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ കുടുംബകോടതിയിലാണ് പാമ്പിനെ കണ്ടെത്തിയത്. കോടതി മുറിക്കുള്ളിൽ വാദം നടക്കുന്നതിനിടെയാണ് അതിഥിയെ കണ്ടത്. ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

കുടുംബകോടതിയിലാണ് ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. വാദം നടക്കുന്നതിനിടെയാണ് ചേംബറില്‍ മേശയ്ക്കു കീഴിൽ പാമ്പിനെ കണ്ടത്. ശനിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം.

കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്‍ഡ് ആണ് മേശയ്ക്കടിയില്‍ മൂര്‍ഖനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു.

അതേസമയം, കണ്ണൂര്‍ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ കാടുകള്‍ വെട്ടിനീക്കാതിരുന്നതാണ് കോടതി പരിസരം ഇഴജന്തുക്കള്‍ക്ക് വാസയോഗ്യമാവാന്‍ കാരണമായതെന്നും അവർ ആരോപിക്കുന്നു.