സിക്കാര്‍: ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ വിവാഹ ദിവസം തന്നെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ബന്ധുക്കൾ തന്നെ ബന്ദികളാക്കിയെന്ന് വിവരങ്ങൾ. ഇവരെ മോചിപ്പിക്കാനായി എത്തിയ പോലീസ് സംഘത്തിൽ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ സിക്കറിലാണ് സംഭവം നടന്നത്. മഹിപാൽ എന്ന കൊടും കുറ്റവാളി വിവാഹതനാകാൻ പോകുന്ന വിവരം ലഭിച്ചാണ് പോലീസുകാരായ സുഭാഷ് കുമാർ, കർമ്മേന്ദ്ര കുമാർ, രാജേഷ് കുമാർ എന്നിവര്‍ ഇയാളെ പിടികൂടാനായി എത്തിയത്.

സിക്കാറിലെ അജീത്ഗഡ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിഘൾമാരായിരുന്നു ഇവര്‍. പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പോലീസുകാരെ മര്‍ദ്ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ എത്തിയ പൊലീസ് സംഘത്തിലെ 11 പേര്‍ക്കാണ് നാട്ടിലെ ക്രമിനൽ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റത്. വിവാഹ ഘോഷയാത്ര പൊലീസുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ കുടുംബാംഗങ്ങൾ മൂന്ന് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി വീടിനുള്ളിൽ ബന്ദികളാക്കുകയായിരുന്നു എന്ന് സിക്കാര്‍എസ്പി ഭുവൻ ഭൂഷൺ പറയുന്നു.

പോലീസുകാരെ രക്ഷിക്കാൻ അഞ്ച് സ്റ്റേഷനുകളിൽ നിന്നായി എസ്എച്ച്ഒമാരെ ഉൾപ്പെടെ എത്തിച്ച് 30 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയെങ്കിലും ഇവരെയും മഹിപാലിന്റെ കൂടെയുള്ള 45 പേരടങ്ങുന്ന സംഘം ആക്രമിച്ചു. കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റു. ഇവാര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

തുടര്‍ന്ന് അജീത്ഗ്രാ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ സേനയെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും രണ്ട് പേരെ കൂടി ജനക്കൂട്ടം ബന്ദികളാക്കി. പിന്നീട്, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഞങ്ങൾക്ക് ഒരു ആർ‌എസി ബറ്റാലിയനെ വിളിക്കേണ്ടി വന്നു. തുടർന്ന് ബുധനാഴ്ച സേനയെ വിന്യസിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ പോലീസുകാരെ രക്ഷപ്പെടുത്തി. ഇപ്പോൾ പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വ്യക്തമാക്കി.