സേലം: പതിനഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തി ബെംഗളൂരുവില്‍ നിന്നും മൃതദേഹം സേലത്തു കൊണ്ടു വന്ന് ഉപേക്ഷിച്ച ദമ്പതികള്‍ അറസ്റ്റില്‍. വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരായ ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഇവരുടെ ഫ്‌ലാറ്റില്‍ നടന്ന കൊലപാതകത്തിന് ശേഷം, മൃതദേഹം സ്യൂട്ട്‌കേസിലാക്കി സേലത്തെ പാലത്തിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 29ന് രാവിലെയാണ് സേലം കോയമ്പത്തൂര്‍ ദേശീയപാതയോട് ചേര്‍ന്ന ശങ്കരിക്കടുത്തെ പാലത്തിനടിയില്‍ നിന്നും ഒരു പുതിയ സ്യൂട്ട് കേസ് നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സ്യൂട്ട്‌കേസ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. 15 വയസ്സിനടുത്ത് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം എന്നതിനപ്പുറം ഒരു നിഗമനവും തുടക്കത്തില്‍ സാധ്യമായില്ല. തുടര്‍ന്ന് സ്യൂട്ട്‌കേസിന് പിന്നാലെയായി പൊലീസിന്റെ അന്വേഷണം.

സ്യൂട്ട്‌കേസിലെ ബാര്‍കോഡ് പരിശോധിച്ചപ്പോള്‍ ബെംഗളുരുവിലെ ഒരു കടയില്‍ നിന്നും സെപ്റ്റംബര്‍ 27ന് ഒരു പുരുഷന്‍ വാങ്ങിയതാണെന്ന് വ്യക്തമായി. ഹൊസൂര്‍ മുതല്‍ ശങ്കരി വരെയുളള ടോള്‍ ഗേറ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് 28-ാം തീയതി ശങ്കരി കടക്കാത്ത ഏക കാറേതെന്ന് തിരിച്ചറിഞ്ഞു. ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജീവനക്കാരായ ഒഡീഷ സ്വദേശികളുടെ കാര്‍ എന്ന് വ്യക്തമായെങ്കിലും ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഇതോടെ ഇരുവരേയും തേടി പോലിസ് സംഘം ഒഡീഷയിലെ വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. രാജസഥാന്‍ സ്വദേശിയായ 15കാരി സുമൈനയാണ്. കൊല്ലപ്പെട്ടത്. തങ്ങളുടെ അഞ്ചു വയസ്സുകാരനായ മകന്റെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ നിര്‍ത്തിയതാണ് ദമ്പതികള്‍. കുഞ്ഞിന് നല്‍കേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിന്റെ ദേഷ്യത്തില്‍ മരക്കഷണം കൊണ്ട് സുമൈനയുടെ തലയ്ക്ക് അമ്മ അശ്വിന്‍ അടിക്കുകയായിരുന്നുവെന്നാണ് മൊഴി.

പെണ്‍കുട്ടി മരിച്ചെന്ന് കണ്ടതോടെ പരിഭ്രാന്തയായ യുവതി, ഭര്‍ത്താവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് പുതിയ സ്യൂട്ട്‌കേസ് വാങ്ങി മൃതദേഹം ഉള്ളിലാക്കി മണിക്കൂറുകള്‍ യാത്ര ചെയ്ത് സേലത്ത് ഉപേക്ഷിച്ച് ബെംഗളൂരുവിലേക്ക് മടങ്ങി. ദൃക്‌സാക്ഷികളോ സിസിടിവിയോ ഇല്ലെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് സ്യൂട്ട്‌കേസിന്റെ തുമ്പ് പിടിച്ച് സേലം പൊലീസ് വീട്ടിലെത്തിയത്. ശങ്കരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും സേലം ജയിലില്‍ അടച്ചു. സുമൈനയുടെ വീട്ടുകാരെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു.