കൊല്‍ക്കത്ത: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തെ തുടര്‍ന്ന് അയല്‍വാസികളായ ദമ്പതികളെ ജനക്കൂട്ടം അടിച്ച് കൊന്നു. ബംഗാളിലെ നാദിയ ജില്ലയിലെ നിശ്ചിന്തപുരിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ സ്വര്‍ണഭ മൊണ്ഡലിന്റെ (8) മൃതദേഹം ശനിയാഴ്ച തൊട്ടടുത്ത കുളത്തില്‍ ടര്‍പൊളിനില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം അറിഞ്ഞ നാട്ടുകാര്‍ സമീപവാസികളായ ഉത്പല്‍ ബിശ്വാസ്, ഭാര്യ സോമ ബിശ്വാസ് എന്നിവരെ ആക്രമിച്ചു. ഗുരുതരമായി മര്‍ദിച്ച ഇവര്‍ രണ്ടുപേരും സ്ഥലത്തുവച്ച് മരിച്ചു. ദമ്പതികളുടെ വീട്, ഉടമസ്ഥതയിലുള്ള ചണ ഗോഡൗണ്‍ എന്നിവയും ജനക്കൂട്ടം തകര്‍ത്തു. കുട്ടിയുടെ മാതാപിതാക്കളും ഉത്പല്‍ ബിശ്വാസിന്റെ കുടുംബവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സ്ഥലത്തെത്തി വലിയ പൊലീസ് സംഘം സാഹചര്യം നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.