തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. പേട്ട പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീകുമാറാണ് വില്ലന്‍. നേരത്തെ ഈ വിഷയത്തില്‍ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നിസാര വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം പേട്ട പൊലീസ് കേസെടുത്തത്. എന്നാല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗൗരവമായ വകുപ്പുകള്‍ ചുമത്തിയത്. പേട്ട സ്റ്റേഷനിലെത്തിച്ച പുത്തന്‍ പാലം രാജേഷിന് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത് ജി ഡി ചാര്‍ജ് ഉളള ഉദ്യോഗസ്ഥനാണെന്നായിരുന്നു സൂചന. സ്പെഷ്യല്‍ ബ്രാഞ്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് വസ്തുത പുറത്തു വന്നത്. പുത്തന്‍പാലം രാജേഷിനെ അറസ്റ്റു ചെയ്തത് അറിഞ്ഞ് ശ്രീകുമാര്‍ സ്റ്റേഷനിലെത്തി.

അതിരാവിലെ തന്നെ ശ്രീകുമാര്‍ എത്തി. ശ്രീകുമാറിന് ഈ സമയം ഡ്യൂട്ടി ഉണ്ടായിരുന്നില്ല. പുത്തന്‍പാലം രാജേഷിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീകുമാര്‍ ഓടിയെത്തിയത്. അതിന് ശേഷം എല്ലാ സൗകര്യം ചെയ്തു കൊടുത്തി. ജിഡി ചാര്‍ജ് ഉദ്യോഗസ്ഥന്റെ ഫോണും വാങ്ങി കൊടുത്തു. അങ്ങനെയാണ് പുത്തന്‍പാലം രാജേഷ് ഫോണ്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പുത്തന്‍പാലം രാജേഷിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് അന്വേഷണം നടത്തിയത്. സ്‌റ്റേഷനിലെ സിസിടിവി അടക്കം നിര്‍ണ്ണായകമായി.

ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സ്‌റ്റേഷനില്‍ എത്തിയതാണ് ശ്രീകുമാറിന് കൂടുതല്‍ തെളിവായി മാറിയത്. നിരവധിക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളിലൂടെയാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ തപോഷ് ബസുമതാരി ഐപിഎസിന്റെ നിര്‍ദേശപ്രകാരം ശ്രീകാര്യം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് വധശ്രമ കേസ് എത്തിയത്.

തിരുവനന്തപുരം സിറ്റി ലിമിറ്റിലെ വിവിധ സ്റ്റേഷനുകളിലായി അന്‍പതോളം കേസുകളിലെ പ്രതിയായ ഇയാള്‍ അടുത്തിടെ വീണ്ടും ആക്രമണകേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ പുറപ്പെടുവിച്ചത്. ഇതിനൊപ്പം പുതിയ കേസും വന്നു.