കണ്ണൂർ: യുവാവിനെ ബാറിന്റെ മുൻവശത്തു നിന്നും കുത്തിക്കൊന്ന ജിംനേഷ്യം നടത്തിപ്പുകാരൻ ഒളിവിൽ. കാട്ടാമ്പള്ളി കൈരളി റിസോർട്ടിലെ ബാറിന് മുൻവശത്തു നിന്നും സുഹൃത്തിനെ കൈയേറ്റം ചെയ്യുന്നത് തടയുന്നതിനിടെ കുത്തേറ്റു മരിച്ച വളപട്ടണത്തെ ഖലാസി കീരിയാട് സ്വദേശി പി.റിയാസിന്റെ(42) വിയോഗം കണ്ണൂരിന് നടുക്കമായി മാറി.

വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കാട്ടാമ്പള്ളി കൈരളി ബാറിന് സമീപം വെച്ചുറിയാസിന് നെഞ്ചിന് കുത്തേറ്റത്.മദ്യപാനത്തിനിടെ നേരത്തെ ബാറിൽ ഇരുസംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ബാറിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിറങ്ങിയ റിയാസിന്റെ കൂടെയുണ്ടായിരുന്ന സന്ദീപിനെ ഒരു സംഘം മദ്യലഹരിയിൽ മർദ്ദിക്കുന്നത് ചോദിക്കാനെത്തിയ റിയാസിനെ മൂന്ന്നിരത്ത് ദിനേശ് ഭവന് സമീപം ജിംനേഷ്യം നടത്തുന്ന അഴീക്കോട് ചാലിലെ ജിം നിഷാം(40) കത്തികൊണ്ടു കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റിയാസിനെ സുഹൃത്തുക്കൾ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് ചാല മിമംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്‌ച്ച പുലർച്ചെ മരണമടയുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് നിഷാം അക്രമിച്ചതെന്നു റിയാസിന്റെ സുഹൃത്ത് സന്ദീപ് പൊലിസിൽ മൊഴിനൽകിയിട്ടുണ്ട്. കൈയിൽ കരുതിയ കത്തിക്കൊണ്ടു റിയാസിന്റെ നെഞ്ചിന് അപ്രതീക്ഷിതമായി കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം നിഷാം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലിസ് കൈരളി ബാറിന്റെ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട.ബാർ ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴിയെടുത്തതിനു ശേഷം പൊലിസ് ബാർ താൽക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്.

ചിറക്കൽ കീരീയാട് ബുഖാരി മസ്ജിദിന് സമീപത്തെ തോട്ടം ഹൗസിൽ മുസ്തഫയും റംലത്തിന്റെയും മകനാണ് കൊല്ലപ്പെട്ട റിയാസ്. ഭാര്യ: ഉമൈബ. മക്കൾ: ഫിദ, ഫാത്തിമത്തുൽ റസ, റിസ്വാൻ, സഹോദരങ്ങൾ റസാഖ്, റുക്സാന. വളപട്ടണത്തെ മാപ്പിള ഖലാസികളിൽ പ്രമുഖനായിരുന്നു റിയാസ്. പൊലിസ് പോലും വിവിധ ഘട്ടങ്ങളിൽ റിയാസിന്റെയും സംഘത്തിന്റെയും സഹായം തേടാറുണ്ട്. ശ്രമകരമായ ഏതുജോലിയും ഏറ്റെടുക്കാൻ സദാസന്നദ്ധരായിരുന്നു റിയാസും സംഘവും.

പൊലിസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽപ്പെട്ടു തുരുമ്പിച്ചു കിടക്കുന്ന വാഹനങ്ങൾ നീക്കുകയെന്ന ദൗത്യം റിയാസ് അടക്കമുള്ളവരാണ് ഏറ്റെടുക്കാറുള്ളത് വിമാനത്താവള നിർമ്മാണ വേളയിൽ കൂറ്റൻ ഉപകരണങ്ങൾ ഇറക്കുമ്പോഴും റിയാസിന്റെയും സംഘത്തിന്റെയും സേവനം കിയാൽ തേടിയിരുന്നു. മാപ്പിളഖലാസികൾ ഉപയോഗിക്കുന്ന ക്രെയിൻ ഓപ്പറേറ്റു ചെയ്യുന്നതും റിയാസായിരുന്നു. മുസ്ലിം ലീഗ് കീരിയാട് ശാഖാ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റിയാസിന്റെ അപ്രതീക്ഷിത വേർപാടിനാൽ ഒരു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. പൊതുപ്രവർത്തനത്തിനും സാമൂഹ്യസേവനരംഗങ്ങളിലും സജീവമായിരുന്ന റിയാസിന് ജാതിമതദേഭമന്യേ വൻ സൗഹൃദവലയം തന്നെയുണ്ടായിരുന്നു.