കണ്ണൂര്‍: കല്യാട്ട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയിലായിട്ടുണ്ട്. ഇയാളാണ് ദര്‍ഷിതയെ അരുംകൊല ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ദര്‍ഷിതയുടെ സുഹൃത്തിനെതിരെ ആരോപണവുമായി ഭര്‍ത്താവിന്റെ കുടുംബവും രംഗത്്തുവന്നു. സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. വീട്ടില്‍ നിന്ന് മൂന്ന് ബാഗുമായാണ് ദര്‍ഷിത പോയത്. എന്നാല്‍ ഹുന്‍സൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗ് മാത്രമാണ്. മോഷണ വിവരം അറിഞ്ഞപ്പോള്‍ തിരിച്ചുവരുന്നതായി ദര്‍ഷിത പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്നും ഭര്‍തൃ സഹോദരന്‍ സൂരജ് പറഞ്ഞു. ദര്‍ഷിതയുടെ പെരുമാറ്റത്തില്‍ കുറച്ചുനാളായി മാറ്റം പ്രകടമായിരുന്നുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതിന് പിന്നാലെ കാണാതായ യുവതിയെ മൈസൂരിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ സിദ്ധരാജുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലോഡ്ജില്‍ വെച്ച് ഡിറ്റണേറ്റര്‍ വായില്‍ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയത്. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്.

ദര്‍ഷിതയെ സിദ്ധരാജു ആസൂത്രിതമായി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡിറ്റനേറ്റര്‍ ഘടിപ്പിച്ച ഫോണ്‍ വായില്‍ തിരുകി പൊട്ടിത്തെറിപ്പിക്കുകയാണ് പ്രതി മൈസൂരു പെരിയപട്ടണം സ്വദേശി സിദ്ധരാജു (21) ചെയ്തത്. കഴിഞ്ഞ 22ന് രാവിലെയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ഹുന്‍സൂര്‍ ബിലിക്കരെയിലെ സ്വന്തം വീട്ടിലേക്ക് രണ്ടര വയസ്സുള്ള മകള്‍ക്കൊപ്പം ദര്‍ഷിത പോയത്. അന്ന് വൈകീട്ടാണ് കവര്‍ച്ച നടന്ന കാര്യം ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സിദ്ധരാജു ദര്‍ഷിതയില്‍നിന്ന് വായ്പ വാങ്ങിയിരുന്ന 80,000 രൂപ, ഭര്‍ത്താവ് നാട്ടില്‍ വരുന്നതിനാല്‍ ദര്‍ഷിത തിരികെ ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതോടെ ദര്‍ഷിതയെ ഒഴിവാക്കി അവരുടെ പണവും സ്വര്‍ണവും കൈക്കലാക്കാന്‍ സിദ്ധരാജു പദ്ധതിയിട്ടുവെന്നാണ് പൊലീസ് നിഗമനം. മകളെ വീട്ടിലാക്കി പോയ ദര്‍ഷിത പിറ്റേദിവസം രാവിലെ സിദ്ധരാജുവിനൊപ്പം സാലിഗ്രാമിലെ ലോഡ്ജില്‍ മുറിയെടുത്തു. മുറിയില്‍ നിന്ന് സിദ്ധരാജു പുറത്തേക്ക് പോയശേഷം പെട്ടെന്ന് തിരിച്ചെത്തി മുറിയുടെ വാതില്‍ തുറക്കാനാവുന്നില്ലെന്ന് ജീവനക്കാരോട് പറഞ്ഞു.

വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ദര്‍ഷിത മരിച്ചുകിടക്കുന്നത് കണ്ടത്. മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മരണമെന്നുപറഞ്ഞ് ദര്‍ഷിതയുടെ മൃതദേഹമെടുത്ത് പുറത്തേക്ക് പോകാന്‍ സിദ്ധരാജു ശ്രമിച്ചു. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. ലോഡ്ജിലെ മുറിയിലെത്തിയയുടന്‍ സിദ്ധരാജു കഴുത്തുഞെരിച്ച് ദര്‍ഷിതയെ അബോധാവസ്ഥയിലാക്കി കൈ രണ്ടും കെട്ടിയിട്ട് ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ വായില്‍ തിരുകിവെക്കുകയായിരുന്നു.

മൊബൈല്‍ ഫോണിന്റെ വയര്‍ ഇലക്ട്രിക് പ്ലഗില്‍ ഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെ സ്വിച്ചിട്ടയുടന്‍ സിദ്ധരാജു പുറത്തേക്ക് കടക്കുകയും ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് താടിയെല്ലും മുഖവുമടക്കം തകര്‍ന്ന് ദര്‍ഷിത കൊല്ലപ്പെടുകയുമായിരുന്നു. ഹാര്‍ഡ് വെയര്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജീവനക്കാരനാണ് സിദ്ധരാജു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നാും സിദ്ധരാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദര്‍ഷിതയില്‍ നിന്നും 80,000 രൂപയാണ് ഇയാള്‍ കടമായി വാങ്ങിയിരുന്നത്.