നാഗ്പൂർ: പിതാവിന്റെ അവിഹിത ബന്ധത്തിൽ സഹികെട്ട് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പെട്രോൾ പമ്പ് ഉടമയായ അച്ഛനെ കൊല്ലാൻ ഗുണ്ടകൾക്ക് അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയ മകളാണ് പിടിയിൽ. നാഗ്പൂരിലെ ഭീവാപൂരിൽ പെട്രോൾ പമ്പ് നടത്തിയിരുന്ന ദിലീപ് സോന്റക്കെയുടെ മകൾ പ്രിയ മഹുർതലെ (35) യാണ് നാഗ്പൂർ റൂറൽ പൊലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ മെയ് 17 നാഗ്ഭിദ് ഹൈവേയിലുള്ള പെട്രോൾ പമ്പിൽ വച്ചാണ് ദിലീപ് സോന്റക്കെയെ മൂന്ന് ഗുണ്ടകൾ ചേർന്ന് കൊലപ്പെടുത്തിയത്. പതിനഞ്ചിലധികം തവണ ഇയാൾക്ക് കുത്തേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പിതാവിന് ഒരു അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ അമ്മയെയും കുടുംബാംഗങ്ങളെയും പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇക്കാരണത്താലാണ് ഇയാളെ കൊല്ലാൻ പണം നൽകിയതെന്ന് മകൾ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രിയയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രിയയുടെ ഭർത്താവ് കിഷോറും കൊല്ലപ്പെട്ട ദിലീപിന്റെ പെട്രോൾ പമ്പിലാണ് ജോലി ചെയ്തിരുന്നത്. പമ്പിലുണ്ടായിരുന്ന 1.34 ലക്ഷം രൂപയും അക്രമികൾ തട്ടിയെടുത്തിരുന്നു.പമ്പ് ഉടമയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരായ രാജ്വേർ നാഹെയ്ക്കും പരിക്കേറ്റു.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ നാഗ്പൂർ പൊലീസ് പിടികൂടി. ഷെയ്ഖ് അഫ്രോസ് എന്ന ഇമ്രാൻ ഹനീഫ്, മുഹമ്മദ് വാസിം ലാൽ മുഹമ്മദ്, സുബൈർ ഖാൻ എന്നിവരെയാണ് പിടികൂടിയത്. പ്രിയയുടെ ദിഗോരിയിലെ വീട്ടിൽ ടൈൽ പാകുന്ന ജോലി നടക്കുന്നതിനിടെ അച്ഛൻ ദിലീപെത്തി മകളുമായി വഴക്കിടുകയും സ്വത്തുക്കളെല്ലാം ഭീവാപൂരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിലേക്ക് മാറ്റുകയാണെന്നും പറഞ്ഞിരുന്നു. തുടർന്ന് ടൈൽ പണിക്കുവന്ന തൊഴിലാളികളോട് അച്ഛന്റെ ദുർനടപ്പിനെ കുറിച്ചും അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നതിനെയും പറ്റി പറഞ്ഞു.

പ്രിയയുടെ അവസ്ഥ കേട്ട തൊഴിലാളികളിൽ ഒരാളാണ് അക്രമികളിൽ ഒരാളായ അഫ്രോസിനെ പ്രിയക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. തുടർന്ന് അച്ഛനെ വകവരുത്താൻ 5 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. ക്വട്ടേഷൻ പ്രതിഫലമായി ലഭിച്ച തുക പ്രതികളിൽ നിന്ന് കണ്ടെത്തിയതായി എസ്‌പി വിശാൽ ആനന്ദ് പറഞ്ഞു. കേസ് അന്വേഷണം പുരോഗമിക്കുകയാണ് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.