ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയെ നടുക്കി കുഞ്ഞിന്റെ അരുംകൊല. അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. നരേല മേഖലയില്‍ ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. മരണപ്പെട്ട കുട്ടിയുടെ അച്ഛന്റെ കമ്പനി ഡ്രൈവറായ നിതുവാണ് പേരില്‍ അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. നിതുവിന്റെ വാടകവീട്ടില്‍ നിന്നുമാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നിതു നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആണ്‍കുട്ടിയുടെ പിതാവിന്റെ ട്രാന്‍സ്പോര്‍ട്ട് സ്ഥാപനത്തിന് സ്വന്തമായി എട്ടുവണ്ടികളാണുള്ളത്. ഇവയ്ക്കായി നിതു, വസീം എന്നിങ്ങനെ രണ്ടുപേരെ ഡ്രൈവര്‍മാരായി നിയോഗിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ നിതു വസീമിനെ തല്ലി. സംഭവമറിഞ്ഞ് ആണ്‍കുട്ടിയുടെ അച്ഛന്‍ അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മര്‍ദ്ദിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ വീട്ടുമുറത്ത് കളിക്കുകയായിരുന്ന ആണ്‍കുട്ടിയെ നിതു വാടകവീട്ടിലേക്ക് തട്ടികൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് നിതുവിന്റെ വാടകവീട്ടില്‍ അഞ്ചുവയസ്സുകാരനെ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണമാരംഭിച്ചു. പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.