തിരുവനന്തപുരം: കോട്ടുകാല്‍ക്കോണത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ മാത്രമാണ് പ്രതിയെന്ന നിഗമനത്തില്‍ പോലീസ്. അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഹരികുമാറിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെയാണ്, അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയിലേക്കു പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞത്. സഹോദരിയോടു പെട്ടന്നു തോന്നിയ വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് ഹരികുമാര്‍ സമ്മതിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. 29-ന് രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി. തുടര്‍ന്നാണ് അടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. ഹരികുമാറിനെ കോടതി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും.കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹരികുമാറിന്റെ മൊഴി. ഇരുവരുടെയും വാട്‌സാപ്പ് ചാറ്റുകളും രണ്ടുപേരും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണ്. ഈ ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് വീണ്ടെടുത്തതോടെയാണ് കേസിന് തുമ്പുണ്ടായത്.

അതേസമയം സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്‍കി. കളക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്ത് പറഞ്ഞു.

അതേസമം ശ്രീതുവിന് സാമ്പത്തിക തട്ടിപ്പിന് പുറത്തുനിന്ന് സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ പുറത്തുനിന്നു സഹായം ലഭിച്ചതായി ശ്രീതു പൊലീസിന് മൊഴി നല്‍കി. സഹായിച്ചവരുടെ വിവരങ്ങളും കൈമാറി. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യംചെയ്യും.

ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയെടുത്തു എന്ന നെല്ലിവിള സ്വദേശി ഷാജിയുടെ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരു അധ്യാപികയും പരാതി നല്‍കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍നിന്ന് 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ കൈക്കലാക്കിയതായും ആരോപണമുണ്ട്. ഇവര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീതുവിന്റെ മൂത്തമകള്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ ഭരണസമിതി അംഗങ്ങളാണ് പ്രധാന പരാതിക്കാര്‍.

പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമിച്ചുള്ള ഉത്തരവാണ് ശ്രീതു തയ്യാറാക്കിയത്. ഒരു വര്‍ഷം മുന്‍പ് ഷിജുവിന് ഉത്തരവ് കൈമാറിയിരുന്നു. 28,000 രൂപ ശമ്പളം എന്നാണ് ഉത്തരവിലുള്ളത്. ശ്രീതുവിന്റെ ഔദ്യോഗിക ഡ്രൈവര്‍ എന്നാണ് നിയമനത്തെക്കുറിച്ച് പറഞ്ഞത്.