കൊച്ചി: അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരല്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷന്‍ വെളിപ്പെടുത്തുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു. അമ്മയ്ക്ക് പീഡനത്തെപ്പറ്റി അറിയാമെന്നതിനാല്‍ അവര്‍ അവിടെ സുരക്ഷിതമായിരിക്കില്ല. അതിനാല്‍ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.

അതിനിടെ കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയേയും പ്രതിചേര്‍ക്കുമെന്നും പോലീസിലെ ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കിയത്. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം എടുക്കുക. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും. ഈ മൊഴിയും നിര്‍ണ്ണായകമാകും.

കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ വിശദമായ രഹസ്യമൊഴി പിന്നീട് രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ അമ്മയെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കസ്റ്റഡിയില്‍ എടുത്ത ധനേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡനവിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോ കേസിന് പുറമെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വാളയാറില്‍ നടന്ന പീഡനത്തിന് സമാനമായാണ് കുറുപ്പുംപടിയിലും നടന്നിരിക്കുന്നത്. പതിമൂന്നും ഒമ്പതും വയസുള്ള കുട്ടികളായിരുന്നു വാളയാറില്‍ ക്രൂരപീഡനത്തിനിരയായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

അമ്മയെ വിട്ടയച്ചെങ്കിലും ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായി. ഈ സാഹചര്യത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തില്ലെങ്കില്‍ അത് പോലീസിന് തലവേദനയായി മാറുകയും ചെയ്യും. പെണ്‍കുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാനൊക്കെ ധനേഷിന്റെ ടാക്‌സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി.പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇയാള്‍ ഇടയ്ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛന്‍ ആയിട്ടാണ് ഇയാളെ പെണ്‍കുട്ടികള്‍ കണ്ടിരുന്നത്.

2023 മുതല്‍ കഴിഞ്ഞമാസം വരെ പ്രതി പലപ്പോഴായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെണ്‍കുട്ടി 'ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്' പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത് ആ പെണ്‍കുട്ടിയുടെ അമ്മ കണ്ടതോടെ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തായത്. പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയുടെ മകള്‍ക്കാണ് കത്തെഴുതിയത്. ഇതും ധനേഷിന്റെ ഭീഷണിയിലായിരുന്നു. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു പീഡനത്തിന് ഇരയായ കുട്ടികളുടെ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നും ധനേഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.