മുംബൈ: തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച് ലോക്സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.

സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.

ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെയാണ് അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി മാറിയത് യൂട്യൂബര്‍ ധ്രുവ് റാഠിയായിരുന്നു. 'സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്' എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് വൈറലായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുക ള്‍പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ കൂടുതല്‍ റീച്ച് ലഭിക്കുന്നത് വാട്ട്‌സാപ്പിനാണ്. അതിനാലാകാം വാട്ട്‌സാപ്പ് ചാനലിനാണ് ഇനിമുതല്‍ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. തുടര്‍ന്ന് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളിലും പരീക്ഷിക്കാനും വാട്‌സ് ആപ് ചാനലുകള്‍ പദ്ധതിയുണ്ടെന്നാണ് സൂചനകള്‍.