ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനെ ചോദ്യം ചെയ്ത് പൊലീസ്. ചെന്നൈ അടയാറിലെ വീട്ടിലെത്തി ഒരുമണിക്കൂറോളമാണ് അന്വേഷണസംഘം നെല്‍സണെ ചോദ്യം ചെയ്തത്.ആംസ്ട്രോങ്ങ് കൊലക്കേസില്‍ തങ്ങള്‍ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകന്‍ മൊട്ടൈ കൃഷ്ണനുമായി നെല്‍സന്റെ ഭാര്യ മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സംവിധായകനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തിയത്.കേസുമായി ബന്ധപ്പെട്ട് നെല്‍സന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.ആംസ്ട്രോങ്ങ് കൊല്ലപ്പെട്ട ജൂലൈ 5 ന് ശേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായും ഇയാളുടെ കോള്‍ ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പൊലീസ് മനസിലാക്കി.ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.മൊട്ടൈ കൃഷ്ണനെ മോനിഷ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം ശക്തമായിരുന്നു.

പിന്നാലെ ആരോപണം നിഷേധിച്ച് മോനിഷ രംഗത്തെത്തിയിരുന്നു.ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍കുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്.കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്.കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ, സഹോദരന്‍ ബാലു അടക്കം 11പേര്‍ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു.

ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോര്‍ക്കൊടിയെ പിടികൂടിയത് കാലപാതകത്തിനായുള്ള ക്വട്ടേഷന്‍ പണം കൈകാര്യം ചെയ്തിരുന്നത് ഇവരുടെ അക്കൗണ്ടിലൂടെയായിരുന്നു എന്ന പോലീസ് കണ്ടെത്തലിനെത്തുടര്‍ന്നാണ്.പോര്‍ക്കൊടിയുടെ അക്കൗണ്ടിലൂടെയാണ് ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലുവിന് പണം നല്‍കിയത്.സംഭവത്തില്‍ പോലീസ് പൊന്നൈ ബാലുവിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇതോടെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 24 ആയി ഉയര്‍ന്നിരുന്നു.

ഭൂമിയിടപാടിലെ തര്‍ക്കത്തിന് പിന്നാലെ ആംസ്ട്രോങ്ങിനെതിരെ നിരവധി പേര്‍ക്ക് പകയുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.ഇതിനോടകം ഡിഎംകെ, ബിജെപി, എഐഎഡിഎംകെ, ടിഎംസ് (എം) അടക്കമുള്ള പാര്‍ട്ടികളുമായി ബന്ധമുള്ളവരെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ഹോം ഗാര്‍ഡ് ആയിരുന്ന ടി പ്രദീപ്, അഭിഭാഷകനായ ബി ശിവ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.