തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന നിഗമനത്തിലേക്ക് പോലീസ്. മോഷണ ആരോപണം ഉയര്‍ന്നതോടെ രക്ഷപെടാന്‍ വേണ്ടി കൗണ്ടര്‍ കേസായി നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണം. നിലവില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോഴാണ് കൃഷ്ണകുമാറിനെതിരായി പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.

ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ജീവനക്കാര്‍ നല്‍കിയ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. ബാങ്കില്‍ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് സാമ്പത്തിക ഇടപാട് കണ്ടെത്തിയത്.

കൃഷ്ണകുമാറിനും കുടുംബത്തിന് എതിരെ പരാതി നല്‍കിയ മൂന്നു വനിതാ ജീവനക്കാരുടെയും കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണന്റെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്. 2024 ജനുവരി മുതല്‍ കഴിഞ്ഞമാസം വരെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നു വനിതാ ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് പണം വരുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് കൃഷ്ണകുമാറും കുടുംബവും ആരോപിക്കുന്നത് പോലെ കടയില്‍ നിന്നും തട്ടിയെടുത്തതാണോ എന്ന് സ്ഥിരീകരിക്കാന്‍ വിശദപരിശോധന വേണമെന്ന് അതിന് രണ്ടുദിവസം സമയമെടുക്കും എന്നുമാണ് പോലീസ് അറിയിക്കുന്നത്.

അതിനിടെ ഇന്നലെ വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പോലീസ് അവരുടെ വീട്ടിലെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. അഭിഭാഷകനെ കാണാന്‍ പോയി എന്ന് പറഞ്ഞ് മൂന്ന് ജീവനക്കാരും പോലീസിന് മൊഴി നല്‍കാതെ മാറി നില്‍ക്കുകയായിരുന്നു. ഇതോടെ വൈകുന്നേരം വരെ കാത്തിരുന്ന ശേഷം മ്യൂസിയം പോലീസ് തിരികെ പോന്നു. ഇന്നും മൊഴിയെടുക്കാന്‍ ശ്രമിച്ചേക്കും.

അതേസമയം യുവതികള്‍ ഉന്നയിച്ച തട്ടുക്കൊണ്ടു പോകല്‍ ആരോപണം കള്ളമാണെന്ന് വ്യക്തമാക്കുന്ന സിസി ടി വിയുടെ ദൃശ്യങ്ങലാളാണ് പുറത്തുവന്നത്. കേസിലെ കവടിയാറിലെ ഫ്ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തില്‍ കയറുന്നത്. എന്നാല്‍ ഇവര്‍ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരില്‍ ഒരു സ്ത്രീ സ്വന്തം സ്‌കൂട്ടില്‍ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ യുവതികള്‍ ഉന്നയിച്ച തട്ടിക്കൊണ്ടുപോകല്‍ ആരോപണം വെറും കള്ളക്കഥയാണെന്ന് തെളിയുകയാണ്.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്ലാറ്റിലേക്ക് ചര്‍ച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. ബലപ്രയോഗം ഒന്നുമില്ലാതെ ഇവര്‍ നേരിട്ട് വീട്ടിലെത്തുന്നത് വ്യക്തമാണ്. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഫ്ലാറ്റിലെ കെയര്‍ ടേക്കറും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി.

തുടര്‍ന്നാണ് ഇവര്‍ അമ്പലംമുക്കിലുള്ള ഓഫീസിലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാര്‍ നല്‍കിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി എത്തിയത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളില്‍ രണ്ട് പേര്‍ സ്വമേധയാ കാറില്‍ കയറി പോകുന്നത് കാണാം. ഒരാള്‍ കാറിന് പിന്നാലെ സ്വന്തം സ്‌കൂട്ടറില്‍ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്.

പിന്നീട് ഇവര്‍ എത്തുന്നത് അമ്പലംമുക്കിലുള്ള ഓഫീസിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുവിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളാണ് പിന്നീട് നടന്ന സംഭവങ്ങളില്‍ ഉള്ളത്. എന്നാല്‍ തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികള്‍ നല്‍കിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ പോലീസ് ചുമത്തിയത്.