കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറയുന്നു. അട്ടപ്പള്ളത്ത് നടന്നത് ക്രൂരമായി കൊലപാതകമെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ എല്ലാം തകര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മര്‍ദിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരണപ്പെട്ടതായി പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് അറിയിച്ചെന്നാണ് എഫ്ഐആര്‍. എന്നാല്‍ സംഭവസ്ഥലത്തുവച്ച് നാരായണന്‍ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മര്‍ദനം തുടര്‍ന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലില്‍ വ്യക്തമാണ്. ' നീ ബംഗ്ലാദേശിയാണോ' എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റ ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ:

പ്രിയരേ, നിങ്ങളുമായി സംവദിച്ചിട്ടു ഒത്തിരി നാളായി .ഇന്ന് എന്റെ മനസ്സിനെ അത്യന്തം വേദനിപ്പിച്ച ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ അനുഭവത്തെക്കുറിച്ച്, ഒരു ഡോക്ടറായും ഒരു മനുഷ്യനായും, പൊതുസമൂഹത്തോട് ചിലത് പറയണം എന്ന് തോന്നി.ജോലി തേടി നമ്മുടെ നാട്ടിലെത്തിയ ഒരു അഥിതി തൊഴിലാളിയെ കൂട്ടമായി നാം തല്ലിക്കൊന്നു.സ്വയം ''പ്രബുദ്ധര്‍'' എന്ന് ഉറക്കെ അവകാശപ്പെടുന്ന കേരളീയര്‍ മലയാളികള്‍ തന്നെയാണ് ഇത് ചെയ്തത് എന്നത് നമ്മെ കൂടുതല്‍ ലജ്ജിപ്പിക്കേണ്ട കാര്യമാണ്.ഇതിന്റെ മുമ്പില്‍ കേരളസമൂഹം തല താഴ്ത്തണം.

ചണ്ഡീഗഡില്‍ നിന്ന് പുതുതായി ജോലിക്കെത്തിയ ആ മനുഷ്യന്‍,ഗൃഹാതുരത്വം കൊണ്ടും ജീവിതസമ്മര്‍ദ്ദങ്ങള്‍ കൊണ്ടുംമാനസികമായി തളര്‍ന്നുപോയ ഒരു സാധുവായിരുന്നു.അവനെ നാം തെരുവില്‍ വീണു മരിക്കാന്‍ വിധിച്ചു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍,ശരീരത്തില്‍ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും കണ്ടില്ല. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും എല്ലായിടത്തും ക്രൂരതയുടെ അടയാളങ്ങള്‍.അത് ഒരു നിമിഷത്തെ കോപമല്ല,കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ്ണ അഭാവവും ആയിരുന്നു.കൂട്ടമര്‍ദ്ദനം നടത്തിയവരില്‍ ഒരാളെങ്കിലും ''ഇത് വേണ്ട'' എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍,ഇന്ന് ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു .

അയാളുടെ കുടുംബത്തോട് കേരളസമൂഹം കടപ്പെട്ടിരിക്കുന്നു .സഹജീവിയെ തല്ലിക്കൊന്ന മനുഷ്യന്‍ മൃഗത്തേക്കാള്‍ ഭീകരനാണ്.ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ നമ്മില്‍ ആരും പാടില്ല.അത്തരക്കാരെ നിയമത്തിന് വിട്ടുകൊടുക്കുക. സംരക്ഷിക്കരുത്. ന്യായീകരിക്കരുത്. മൗനം പാലിക്കരുത്. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കണമെങ്കില്‍,ഓരോ മലയാളിയും ഉണരണം. മനുഷ്യജീവിതത്തിന്റെ വില നമ്മുടെ വാക്കുകളിലല്ല,നമ്മുടെ പ്രവര്‍ത്തികളിലാണ് തെളിയേണ്ടത്.

പ്രതീക്ഷയോടെ ഹിതേഷ്.