- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗളൂരുവിൽ നിന്നും ലഹരി കടത്തും; സമൂഹമാധ്യമങ്ങളിലൂടെ കോളേജ് വിദ്യാർഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പന; പ്രതികൾ പിടിയിൽ: രഹസ്യ നിരീക്ഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊടും കുറ്റവാളികളെ
തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. രണ്ട് പേരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് പിടികൂടിയത്. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ മൻസിലിൽ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരാണ് പൊലീസിന്റെ വലയിലായത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് പ്രതികൾ ആവശ്യക്കാരുടെ ബന്ധപ്പെട്ടിരുന്നത്.
രണ്ടുവർഷത്തിലേറെയായി ഇവർ ലഹരി വിൽപ്പന നടത്തിവന്നതായി പൊലീസ് പറയുന്നത്. മംഗലപുരത്തെ സ്വകാര്യ കോളേജ്, ടെക്‌നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ ഭാഗങ്ങളിലെ കോളജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. തോന്നയ്ക്കലിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ലഹരി ഉപയോഗിക്കുന്നതായി വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷത്തിലായിരുന്നു അറസ്റ്റ്. പ്രതികളിൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നായിരുന്നു ലഹരി മരുന്ന് കടത്ത്. മുഹ്‌സിനായിരുന്നു നൗഫലിന് ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചിരുന്നത്. നിരവധി തവണ പ്രതികൾ ബംഗളൂരുവിൽ നിന്നും ലഹരി കടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്.
പ്രതികൾ രഹസ്യമായി ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. നൗഫലിനെതിരേ പേട്ട സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസും മംഗലപുരം സ്റ്റേഷനിൽ ആയുധം കൈവശംവെച്ച കേസും നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.