കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. ഫോറന്‍സിക് വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. ഓം പ്രകാശ് താമസിച്ച മുറിയിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും ഇടനിലക്കാരന്‍ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ ഹോട്ടലില്‍ ഒരുക്കിയത് ലഹരിപാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് സംഘം. ഫോറന്‍സിക് വിഭാഗം ഹോട്ടിലില്‍ ഓം പ്രകാശ് താമസിച്ച മുറിയിലടക്കം പരിശോധ നടത്തി. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെയുള്ളവര്‍ ഹോട്ടലിലെത്തിയത് ലഹരി വിരുന്നില്‍ പങ്കെടുക്കാനെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. താരങ്ങള്‍ അടക്കം 20 പേരേയും ഉടന്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്കും, പ്രയാഗ മാര്‍ട്ടിനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സിനിമാതാരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ചത് ഓംപ്രകാശിന്റെ സുഹൃത്ത് എളമക്കര സ്വദേശി ബിനു തോമസാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്.

കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ അലന്‍ വാക്കറുടെ ഡി ജെ ഷോയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ സേവാന്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയില്‍ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാന്‍ പിടിച്ചതും പാര്‍ട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവന്‍ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

പ്രയാഗയും, ശ്രീനാഥ് ഭാസിയുമടക്കം 20 പേര്‍ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ലഹരി വില്പനയ്ക്കുള്ള അളവില്‍ കണ്ടെത്താന്‍ സാധിക്കാത്തത്തിനാലും പ്രതികള്‍ ഉപയോഗിച്ചതിന് തെളിവില്ലാത്തത്തിനാലും ഓം പ്രകാശിനും ഒന്നാം പ്രതി ശിഹാസിനും ജാമ്യം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മുറിയില്‍ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ചോദ്യം ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് താരങ്ങള്‍ അഭിഭാഷകരെ കണ്ടെന്നും വിവരമുണ്ട്.