തിരുവനന്തപുരം: വൈകിട്ട് ക്ഷേത്ര നട തുറന്ന പോറ്റി കണ്ടത് അത്ഭുതപ്പെടുത്തുന്ന കാഴ്ച. ഗോപുര വാതിൽക്കൽ ചൈതന്യമുണർത്തുന്ന ഒരു ദേവി വിഗ്രഹം. പാച്ചല്ലൂരിലാണ് സംഭവം നടന്നത്.ക്ഷേത്രത്തിന്‍റെ ഗോപുര നടയിൽ ദേവി വിഗ്രഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പാച്ചല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുര നടമണ്ഡപത്തിന് സമീപമാണ് വിഗ്രഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടോടെ ദുർഗാദേവിയുടെ വിഗ്രഹം കണ്ടെത്തുകയായിരുന്നു. ഇതേ ക്ഷേത്രവുമായി ബന്ധമില്ലാത്തതിനാൽ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ, ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവത്തെ തുടർന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇതേ ക്ഷേത്രത്തിൽ നിന്ന് സമീപവാസികൾ മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ക്ഷേത്രം അധികൃതർക്ക് കൈമാറിയത്.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകടമ്പടിയിൽ ഘോഷയാത്രയായാണ് ഇവ ക്ഷേത്രത്തിലെത്തിച്ചത്. ആഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിയതിന് പിന്നാലെ മോഷ്ടാക്കളിൽ ഒരാൾ മരണപ്പെട്ടതായും ക്ഷേത്ര ഭാരവാഹി പറഞ്ഞു. എന്തായാലും ദിവസങ്ങൾക്കുള്ളിൽ ഇതേ ക്ഷേത്രത്തിന് സമീപം വിഗ്രഹം കണ്ടെത്തിയതിലുള്ള അമ്പരപ്പിലാണ് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.