ദുര്‍ഗാപൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പുതിയ വളവ്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴികളിലും സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയ വൈരുദ്ധ്യങ്ങളാണ് പൊലീസ് നടപടിക്ക് കാരണമായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മാള്‍ഡ സ്വദേശിയായ യുവാവാണ് പിടിയിലായത്. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ രാത്രി 7.58നു പെണ്‍കുട്ടിയും ഇയാളും ക്യാംപസിന് പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. എന്നാല്‍ 8.42ന് ഇയാള്‍ ഒറ്റയ്ക്കാണ് മടങ്ങിയെത്തിയത്. പിന്നീട് 9.29ഓടെ ഇരുവരും വീണ്ടും ക്യാംപസിലേക്ക് എത്തിയതായി ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം ഇരുവരും ഭക്ഷണത്തിനായി പുറപ്പെട്ടതായും പിന്നീട് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സുഹൃത്തിന്റെ പങ്കിനെ കുറിച്ച് നേരത്തേ തന്നെ പെണ്‍കുട്ടിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

ഒഡിഷയിലെ ജലേശ്വര്‍ സ്വദേശിനിയായ ഈ വിദ്യാര്‍ഥിനി, ദുര്‍ഗാപൂരിലെ ശോഭാപുരം പ്രദേശത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് പഠിച്ചിരുന്നത്. ഒക്ടോബര്‍ 10നാണ് സംഭവം. കോളജ് ഗേറ്റിന് സമീപം പെണ്‍കുട്ടിയെ വലിച്ചിഴച്ച് ആശുപത്രിക്ക് പിന്നിലേക്കാണ് പ്രതികള്‍ കൊണ്ടുപോയതും അവിടെ ബലാത്സംഗം നടത്തിയതും എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നത് വ്യക്തമാക്കാനായി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.