കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടുകളെന്ന ആരോപണം ശക്തം. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടുകളെന്ന ആരോപണവുമായി കേസിലെ പരാതിക്കാരനായ ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തു വന്നിരുന്നു. അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ എക്‌സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യു.എ.ഇ. എന്ന മേല്‍വിലാസത്തിലാണ് അക്കൗണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ ടി.യു. വീണയും മുന്‍ ബന്ധു എം. സുനീഷുമാണ് അക്കൗണ്ട് ഉടമകള്‍. കരിമണല്‍ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പണവും അക്കൗണ്ടിലെത്തിയതായി സംശയിക്കുന്നുവെന്ന ആരോപണവും ഷോണ്‍ ഉന്നയിച്ചു.

കമ്പനിക്കുണ്ടായ സാമ്പത്തികനേട്ടവുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായി ഉപഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതില്‍ കോടതി നിലപാട് നിര്‍ണ്ണായകമായും. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയില്‍നിന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സില്‍നിന്നും വലിയതുക അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഇ.ഡി.ക്കും എസ്.എഫ്.ഐ.ഒ.യ്ക്കും കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. വിദേശപണമിടപാടും, അക്കൗണ്ടും അന്വേഷിക്കണം. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടും. ഇതോടെ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും ഷോണ്‍ പറഞ്ഞിരുന്നു. ഈ ആരോപണത്തോട് ഇതുവരെ മുഖ്യമന്ത്രിയോ മകളോ പ്രതികരിച്ചിട്ടില്ല.

ലാവലിന്റെ ഉപകമ്പനികള്‍ കിഫ്ബി മസാലബോണ്ട് വഴി 9.25 ശതമാനം പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ആറുശതമാനം പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണിത്. ഇതിന്റെ വ്യത്യാസത്തില്‍വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവലിന്‍ നിക്ഷേപിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഷോണ്‍ ആവശ്യപ്പെട്ടിരുന്നു. അതായത് വലിയ അഴിമതിയാണ് ഉന്നയിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതി ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്‌തേക്കില്ല. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഈ വിഷയത്തില്‍ ഇഡിയും സിബിഐയും അന്വേഷണത്തിന് എത്തിയാല്‍ കളിമാറും.

നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ എസ് എഫ് ഐ ഒ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിത് നിര്‍ണ്ണായക നീക്കമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക.

കുറ്റം നിലനിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടര്‍ന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ. ഇതിന് ശേഷമേ വിവിധ വിഷയത്തില്‍ ഇഡിയും സിബിഐയും അന്വേഷണം നടത്തണമോ എന്നതില്‍ തീരുമാനം എടുക്കൂ. എന്നാല്‍ കുറ്റപത്രം അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ വിഷയത്തില്‍ ഇഡി പ്രാഥമിക തെളിവ് ശേഖരണം തുടങ്ങിയിട്ടുണ്ട്. എസ് എഫ് ഐ ഒയില്‍ നിന്നും വിവര ശേഖരണം നടത്തിയത് ഇതിന് വേണ്ടി കൂടിയാണ്.