കൊച്ചി: കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ ഏജന്റുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത് ഇഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനു വേണ്ടിയെന്ന് മൊഴി. തമ്മനം സ്വദേശിയടക്കം മൂന്നുപേര്‍ അറസ്റ്റിലായ കേസില്‍ മുഖ്യപ്രതിയാണു ശേഖര്‍കുമാര്‍. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന സമാന തട്ടിപ്പ് നടത്തിയതായാണു വിജിലന്‍സ് സംശയിക്കുന്നത്. കേസിലെ രണ്ടാംപ്രതിയായ തമ്മനം സ്വദേശി വില്‍സനും ശേഖര്‍കുമാറും ഗൂഢാലോചന നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്നും വിജിലന്‍സ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് വിശദ പരിശോധന നടത്തുകയാണ്. ശേഖര്‍കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. പരാതിക്കാരന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ശേഖര്‍കുമാറിന്റെ പേരും വ്യക്തമാക്കിയിരുന്നു. ഇയാളെ പ്രതിചേര്‍ക്കാന്‍ ഇതും കാരണമായി. തല്‍കാലം ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യില്ല. തെളിവ് ശേഖരണം പൂര്‍ത്തിയാക്കിയ ശേഷമാകും അറസ്റ്റ്. സാമ്പത്തിക തിരിമറിക്കേസില്‍നിന്നു രക്ഷിക്കാനും കുടുക്കാതിരിക്കാനും ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംശയനിഴലിലായി. സ്വര്‍ണക്കടത്തുള്‍പ്പെടെ പല കേസുകളിലും ഈവിധം കൈക്കൂലി വാങ്ങിയിട്ടുണ്ടാകാമെന്ന് വിജിലന്‍സ് സംശയിക്കുന്നു.

ഇഡി കേസ് ഒഴിവാക്കാന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടും മൂന്നും നാലും പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ്, കൊച്ചി വാരിയംറോഡ് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് ആര്‍. വാര്യര്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. രഞ്ജിത് വാര്യരുടെ നിര്‍ദേശപ്രകാരമാണ് പിടിയിലായ വില്‍സണും മുരളി മുകേഷും പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി ഇഡി ഓഫീസിലെ വിവരങ്ങള്‍ മറ്റു രണ്ടു പ്രതികള്‍ക്ക് നല്‍കി രണ്ടു കോടി രൂപ പരാതിക്കാരനില്‍ നിന്ന് ആവശ്യപ്പെടുന്നതിന് മുഖ്യസൂത്രധാരനായി പ്രവര്‍ത്തിച്ചത് രഞ്ജിത് വാര്യര്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെഅടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഞ്ജിത് വാര്യരുടെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. നിര്‍ണായക രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ രഹസ്യ ആപ്പു ഉപയോഗിച്ചായിരുന്നു ആശയ വിനിമയം. തെളിവില്ലാതാക്കാന്‍ ആയിരുന്നു ഇതെല്ലാം. കിട്ടിയ കൈക്കൂലിയുടെ അറുപത് ശതമാനവും ഇഡി ഉദ്യോഗസ്ഥനാണ് നല്‍കിയതെന്നും വിജിലന്‍സിന് മൊഴി കിട്ടിയിട്ടുണ്ട്. ഇത് ഗൗരവത്തോടെയാണ് വിജിലന്‍സ് കാണുന്നത്.

എനിക്കു വണ്ടിയല്ല സാറേ.... ഞാന്‍ വെറും ഇടനിലക്കാരനാണ്... എന്നെ പെടുത്തല്ലേ..... രണ്ടുലക്ഷം രൂപയുമായി ഏജന്റ് വില്‍സനെ വിജിലന്‍സിനോട് പറഞ്ഞത് ആദ്യം ഇങ്ങനെയാണ്. രാജ്യത്തെമ്പാടും കള്ളപ്പണവേട്ടയില്‍ ഇഡി മുന്നേറുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥനുവേണ്ടി കൈക്കൂലി വാങ്ങിയ ഏജന്റുമാര്‍ കേരളത്തില്‍ പിടിയിലായത്. ഐഒസി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തുവെച്ച് അടുത്തയിടെ വിജിലന്‍സ് പിടികൂടിയിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ കേസില്‍ പ്രതിയായത് കേന്ദ്ര ഏജന്‍സികള്‍ക്ക് നാണക്കേടായി. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ഇഡി ഉദ്യോഗസ്ഥനുമായി ഇട നിലക്കാര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ പരാതിക്കാരന് കൈമാറിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ ആരുടേതെന്ന പരിശോധന വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ട് ഉടമയേയും വിജിലന്‍സ് അറസ്റ്റ് ചെയ്യും.

ഇഡി ഉദ്യോഗസ്ഥനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ ആദ്യകേസാണ് 'രണ്ടുകോടി രൂപ കൈക്കൂലി'യുടേതെങ്കിലും കേരളത്തിനുപുറത്ത് നിരവധി അഴിമതിക്കേസുകളും അറസ്റ്റുകളും ഇഡിക്കെതിരേ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഇഡി ഷിംല യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വിശാല്‍ ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്‌കോളര്‍ഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. മുംബൈയില്‍ കഴിഞ്ഞവര്‍ഷം വി.എസ്. ഗോള്‍ഡ് കമ്പനി എന്ന ജൂവലറിയുടെ ഉടമയായ വിപുല്‍ താക്കറില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ് യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ 2023-ല്‍ കേസൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയതിന് മണിപ്പുരിലെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ചിട്ടിക്കേസുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണയെ അറസ്റ്റ് ചെയ്തത്. ഇംഫാല്‍ ഇഡിയിലെ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. കോവിഡ് കാലത്ത് 2021-ല്‍ ബെംഗളൂരുവിലെ ബിസിനസുകാരന്റെ വീട്ടില്‍ വ്യാജറെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥനെയും സഹായിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.