കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കുടുക്കാനുള്ള തെളിവ് കിട്ടിയെന്ന ആത്മവിശ്വാസത്തിലേക്ക് വിജിലന്‍സ്. കേസ് ഒതുക്കാന്‍ കൊല്ലത്തെ കശുവണ്ടി വ്യവസായിയില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയ കേസില്‍ നിര്‍ണായക തെളിവുമായി വിജിലന്‍സ് എത്തുന്നുവെന്നാണ് സൂചന. ഇനി ഹൈക്കോടതിയുടെ നിലപാടും കേസില്‍ നിര്‍ണ്ണായകമാകും. ഇഡി ഉദ്യോഗസ്ഥനായ ബിഹാര്‍ സ്വദേശി ശേഖര്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂലൈ മൂന്നിന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ പുതിയ ഡിജിറ്റല്‍ തെളിവ് ഹാജരാക്കും. തുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ശേഖര്‍കുമാറിന് നോട്ടീസ് അയക്കും. കൈക്കൂലിവിവാദം ഉയര്‍ന്നതോടെ ഇയാളെ ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസിലെ ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറും ഏജന്റും രണ്ടാംപ്രതിയുമായ തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസുമായി ഐ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവ് വിജിലന്‍സ് അന്വേഷകസംഘത്തിന് ലഭിച്ചത്. വില്‍സണ്‍ വര്‍ഗീസിന്റെ ഐ ഫോണിലെ 'ഫേസ് ടൈം' ആപ്പിലൂടെ പലതവണ ഓഡിയോ കോളിലൂടെ ബന്ധപ്പെട്ടതായി ഇതില്‍ നിന്ന് തെളിഞ്ഞുവെന്ന് വിജിലന്‍സ് പറയുന്നു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് ഒതുക്കാന്‍ കൊച്ചിയിലെ ഏജന്റുമാര്‍ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.

കൈക്കൂലിയുടെ ആദ്യഗഡു രണ്ടുലക്ഷം രൂപ കൈമാറുന്നതിനിടെ ഇഡി ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുരളികുമാര്‍ എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരും പിടിയിലായി. ഇവര്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴയുന്നു എന്ന വാദമെത്തി. ഒരുമാസം കഴിഞ്ഞിട്ടും ശേഖര്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തില്ല. കേസും വിവാദങ്ങളെയും തുടര്‍ന്ന് അദ്ദേഹത്തെ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാളുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുള്ളവ ഇനി കൂടുതല്‍ സങ്കീര്‍ണമാകും. വിജിലന്‍സിന് മുന്‍പില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയാലും അതിന് ഡയറക്ടറേറ്റിന്റെ അനുമതി വേണം.

ഉദ്യോഗസ്ഥന്‍ ഹാജാരായില്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കേണ്ടിയും വരും. നടപടിക്രമങ്ങള്‍ നീണ്ടുപോകാനും അനുകൂല തീരുമാനത്തിനായി കാത്തിരിക്കേണ്ടിവരും. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുകയാണ് വിജിലന്‍സ് ലക്ഷ്യം. അതിനിടെയാണ് തെളിവ് കിട്ടിയെന്ന് വിജിലന്‍സും പറയുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം വൈകുന്നതാണ് കാലതാമസത്തിന് കാരണമായി വിജിലന്‍സ് പറയുന്നത്. മൂന്നു ലക്ഷത്തിലധികം ഡിജിറ്റല്‍ ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഫൊറന്‍സിക് ലാബിലെ പരിശോധന അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. അന്വേഷണവുമായി സഹകരിക്കാന്‍ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.

ഹൈക്കോടതി ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിയിരുന്നു. കേസിലെ മൂന്ന് പ്രതികളില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളുടെ ഡിജിറ്റല്‍ ഡാറ്റയില്‍ 10 ശതമാനംമാത്രമാണ് വീണ്ടെടുക്കാനായതെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ കേസ് പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് നീട്ടിയത്. കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് പരാതിക്കാരന്‍. വിദേശത്തുനിന്ന് കുറഞ്ഞവിലയ്ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയെന്നാണ് അനീഷ് ബാബുവിനെതിരായ ഇഡി കേസ്.