തൃശ്ശൂര്‍: വിജിലന്‍സിന്റെ മിന്നല്‍ പരിശോധയില്‍ അനധികൃതമായി സൂക്ഷിച്ച പണവുമായി രജിസ്‌ട്രേഷന്‍ വകുപ്പിലെ ഡിഐജി അടക്കം ആറ് ഓഫീസര്‍മാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോണ്‍ഫറന്‍സിന്റെ പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 33050 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ മദ്യപിച്ചോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്കായി ഇവരെ മാറ്റി.

ഉത്തര-മധ്യ മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രെജിസ്‌ട്രേഷന്‍ ഓഫീസര്‍ സാബു എംസി അടക്കമുള്ളവരാണ് പിടിയിലായത്. പ്രതിമാസ കോണ്‍ഫറന്‍സിന് തൃശ്ശൂരിലെത്തിയ സാബു, സബ് രജിസ്ട്രാര്‍മാരില്‍ നിന്നും കൈകൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം പ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. തൃശ്ശൂരിലെ പ്രതിമാസ യോഗം കഴിഞ്ഞ് തൃശൂര്‍ അശോക ഹോട്ടലിലേക് വന്ന ഡിഐജി, സബ് രജിസ്ട്രാര്‍മാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആര്‍, അക്ബര്‍ പി ഒ, രജീഷ് സിആര്‍ എന്നിവര്‍ക്കൊപ്പം അശോക ബാര്‍ ഹോട്ടലില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലന്‍സ് ഇവിടെയെത്തിയത്. വിജിലന്‍സ് പരിശോധനയില്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടാത്ത 33050 രൂപ അനധികൃതമായി ഇവരില്‍ നിന്ന് കണ്ടെത്തി.

തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ അശോക ഇന്‍ ബാറില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായവര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഓഫീസിലെ പ്രതിമാസ കോണ്‍ഫറന്‍സിന് എത്തിയ ശേഷമാണ് ബാറിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത് എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ പിടിയിലായത്.

കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത പണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ക്ക് വേണ്ടി കൊണ്ടുവന്ന കൈക്കൂലി പണമായിരുന്നു ഇത്. പലയിടങ്ങളില്‍ നിന്ന് പിരിച്ച കൈക്കൂലി പണത്തിന്റെ വിഹിതം കൊടുക്കാന്‍ വന്നതാണ് ഇവരെന്ന് വിജിലന്‍സ് പറയുന്നു. കൈക്കൂലി പണം വിഹിതം വെക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ബാര്‍ ഹോട്ടലില്‍ എത്തുന്നതും ഇവരില്‍ നിന്ന് പണം പിടിച്ചെടുക്കുന്നതും. പിടിയിലായവരില്‍ അഞ്ചു പേര്‍ മദ്യപിച്ചിരുന്നു. ഡ്യൂട്ടി സമയത്തിനിടെയാണ് ഇവര്‍ മദ്യപിച്ചിരിക്കുന്നത്.