ഗുരുവായൂര്‍: ഫാം ഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുമ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചു വലിയ തട്ടിപ്പാണ് ഫാം ഫെഡ് നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ മാത്രമായി ഇതുവരെ ലഭിച്ചത് 46 പരാതികള്‍ ലഭിച്ചിട്ടുണ്ട്. 60 കോടിയോളം രൂപ ഗുരുവായൂര്‍ ശാഖ കേന്ദ്രീകരിച്ച് കമ്പനി നിക്ഷേപമായി സ്വീകരിച്ചിരുന്നതായാണ് സൂചന. പല പരാതികളും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ ഫാം ഫെഡ് മേധാവിമാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്.

അതേസമയം ഗുരുവായൂരില്‍ ഫാം ഫെഡിന്റെ ചതിയില്‍ പെട്ടിരിക്കുന്നത് ഉന്നതരാണ്. നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് ഫാം ഫെഡ് ചെയര്‍മാനെയും എം.ഡിയെയും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുരുവായൂര്‍ ശാഖയിലെ നിക്ഷേപകര്‍ പരാതികളുമായി ടെമ്പിള്‍ സ്റ്റേഷനിലെത്താന്‍ തുടങ്ങിയത്. ടെമ്പിള്‍ എസ്.എച്ച്.ഒ ജി.അജയ് കുമാര്‍, എസ്.ഐ പ്രീതാ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് എന്ന നിലയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണിക്കുന്നുണ്ട്.12 ശതമാനം മുതല്‍ 14 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ഫാം ഫെഡ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ആറ് മാസം മുമ്പ് വരെ പലിശ നല്‍കിയിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. 2008ലാണ് ഫാംഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) ആരംഭിച്ചത്. 16 ശാഖകളാണ് സ്ഥാപനത്തിലുള്ളത്.

250 കോടി തട്ടിയെന്നാണു പൊലീസിനു ലഭിച്ച പ്രാഥമിക വിവരമെങ്കിലും 14 ജില്ലകളിലെ 16 ശാഖകളിലായി ഏഴായിരത്തോളം അംഗങ്ങള്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം. മറ്റൊരു ധനകാര്യസ്ഥാപനത്തിലുമില്ലാത്ത ആകര്‍ഷകപലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഫാം ഫെഡ് നിക്ഷേപകരെ കുടുക്കിയത്. 12 ശതമാനം പലിശയായിരുന്നു ആദ്യം. പിന്നീടത് 14 ശതമാനമാക്കി. പലിശയിനത്തില്‍ മാത്രം പത്തും ഇരുപതും ലക്ഷം കിട്ടിയവരുണ്ട്. ഇതു കൂടുതല്‍ തുക ഇടാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. 12.5% പലിശ വാഗ്ദാനത്തില്‍ വീണ് അഞ്ച് കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

ദേശസാത്കൃത ബാങ്കുകളില്‍ വളരെ കാലങ്ങളായി നിക്ഷേപിച്ചിരുന്ന തുക ഫാം ഫെഡിലേക്ക് മാറ്റിയവര്‍ ധാരാളം. ആറുമാസംമുമ്പുവരെ പലിശ കൃത്യമായി നല്‍കിയിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. 2008-ല്‍ ആണ് ഫാം ഫെഡ് (സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) ആരംഭിച്ചത്. ചെയര്‍മാന്‍ രാജേഷ് പിള്ളയും എംഡി അഖിന്‍ ഫ്രാന്‍സിസും നിക്ഷേപകരുടെ കോര്‍ കമ്മിറ്റിക്കു രഹസ്യമായി സമര്‍പ്പിച്ച ഓഡിറ്റ് രേഖകളില്‍ 399 കോടിയുടെ നിക്ഷേപം അക്കൗണ്ടുകളിലൂടെ സ്വീകരിച്ചെന്നു വ്യക്തമാക്കിയിരുന്നു. പണമായി 60 കോടി വേറെയും സ്വീകരിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തിയെങ്കിലും കണക്കുകള്‍ ഹാജരാക്കിയില്ല.

പലിശ മുടങ്ങുകയും മുതല്‍ തിരികെക്കിട്ടാതിരിക്കുകയും ചെയ്തതോടെ പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ നിക്ഷേപകര്‍ യോഗം ചേര്‍ന്ന് രാജേഷ് പിള്ളയെയും അഖിന്‍ ഫ്രാന്‍സിസിനെയും വിളിച്ചുവരുത്തിയിരുന്നു. തട്ടിപ്പില്ലെന്നും ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാമെന്നുമാണു രാജേഷ് വ്യക്തമാക്കിയത്. മുഴുവന്‍ നിക്ഷേപകര്‍ക്കും മുതലിന്റെ ആദ്യഗഡു ഒരുമാസത്തിനകം നല്‍കുമെന്ന് ഏപ്രിലില്‍ അവകാശപ്പെടുകയും ചെയ്തു. ഫാം ഫെഡിന്റെ ഭൂമിയില്‍ ചിലതു വില്‍ക്കുന്നതിലൂടെ 40 കോടി ഉടനെത്തുമെന്നും ഇതു വീതിച്ചുനല്‍കുമെന്നുമായിരുന്നു വാഗ്ദാനം.

ഒരുലക്ഷം മുതല്‍ രണ്ടുകോടി വരെ രൂപ വരെ ഫാം ഫെഡില്‍ നിക്ഷേപിച്ചവരുണ്ട്. കല്യാണങ്ങള്‍ക്കും വീടുനിര്‍മാണങ്ങള്‍ക്കും സ്വരൂക്കൂട്ടിവച്ച തുക നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയപ്പോള്‍ ലഭിച്ച തുക നിക്ഷേപിച്ചവരുമുണ്ട്. ഫാം ഫെഡിന്റെ തൃശൂര്‍ ഗുരുവായൂര്‍ ശാഖയിലെ 9 ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 5 കോടിയോളം രൂപയാണു നഷ്ടമായത്. 1100 നിക്ഷേപകരുണ്ടായിരുന്ന ശാഖയില്‍ 70 കോടിയോളം രൂപ പിരിച്ചെടുത്തെന്നാണു സൂചന. സംഘടിപ്പിക്കുന്ന നിക്ഷേപത്തിന്റെ കമ്മിഷനായി ലഭിച്ച തുക ജീവനക്കാര്‍ ഫാം ഫെഡില്‍ത്തന്നെയാണു നിക്ഷേപിച്ചത്. കൃത്യമായി പലിശ ലഭിച്ചതോടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അവര്‍ നിക്ഷേപകരാക്കി.

നിക്ഷേപമായി വാങ്ങിയ പണം റിയല്‍ എസ്റ്റേറ്റിലേക്കു മറിച്ചതാണു ഫാം ഫെഡിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്കു കാരണമെന്നാണു സൂചന. വയനാട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലായി ചെമ്മീന്‍, ഇഞ്ചി, കുരുമുളക്, വാഴ കൃഷികള്‍ക്കായി 7 കോടി രൂപ മുടക്കിയെങ്കിലും വരുമാനമായി ലഭിച്ചത് 5 ലക്ഷം രൂപ മാത്രം. ചെമ്മീന്‍ മോഷണം പോയെന്നും കുരുമുളകിനു കേടു ബാധിച്ചെന്നും ഇഞ്ചി ചീഞ്ഞുപോയെന്നുമാണ് ആഭ്യന്തര ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ചത്.

വയനാട്ടില്‍ തോട്ടമൊരുക്കാന്‍ രണ്ടരയേക്കര്‍ ഭൂമി വാങ്ങുന്നതിന് 3.75 കോടി നല്‍കിയെങ്കിലും 50 സെന്റിന്റെ മാത്രമേ റജിസ്ട്രേഷന്‍ നടന്നുള്ളൂ. ബാക്കി രണ്ടേക്കര്‍ നിയമക്കുരുക്കില്‍പെട്ടു. ഇടുക്കി കുട്ടിക്കാനത്തു തേയിലത്തോട്ടവും ഏലത്തോട്ടവും വാങ്ങിയതിലും പണിപറ്റി. 52 കോടി മുടക്കി 512 ഏക്കര്‍ വാങ്ങാനായിരുന്നു പദ്ധതിയെങ്കിലും 269 ഏക്കര്‍ മാത്രമേ ലഭിച്ചുള്ളൂ.