ന്യൂഡല്‍ഹി: ദീര്‍ഘകാല വൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തില്‍ പിതാവിനെയും മകനെയും ഡല്‍ഹി പൊലീസ് പിടികൂടി. തെക്കന്‍ ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട തന്റെ മകന്റെ പതിനെട്ടാം ജന്മദിനത്തിന് ഒരു ദിവസം മുന്‍പാണ് ഖുഷി റാം ക്രൂരകൃത്യം നടത്തിയത്. ഖുഷി റാം (47)യും 18 വയസ്സുകാരനായ മകനുമാണ് പിടിയിലായത്. മകന്റെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കുറ്റകൃത്യം നടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. ജുവനൈല്‍ നിയമത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്താനാണ് ഈ നീക്കം നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വത്ത് സംബന്ധിച്ച തര്‍ക്കത്തിനിടെ, ഇരയായ ലഖ്പത് സിംഗ് (56) ഖുഷി റാമിനെ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ ഖുഷി റാം ഒന്‍പത് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് അസുഖം ഭേദമായ അദ്ദേഹം തന്റെ മകനോടൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതാണെന്ന് പൊലീസ് അറിയിച്ചു. ബീഗംപുരിലെ വിജയ് മണ്ഡല്‍ പാര്‍ക്കില്‍ രാവിലെ നടക്കുന്നതിനിടെയാണ് ഇവര്‍ ലഖ്പത് സിങ്ങിനെ ആക്രമിക്കുന്നത്. ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആക്രമിച്ച ശേഷം പിന്നീട് തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിനു ശേഷം 650-ത്തിലധികം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസിന് പ്രതികളെ കണ്ടെത്താനായത്. കൊലപാതകത്തിന് പിന്നിലെ മുഴുവന്‍ ഗൂഢാലോചനയും ഉപയോഗിച്ച ആയുധങ്ങളും സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.