പത്തനംത്തിട്ട: പത്തനംതിട്ട അഴൂരില്‍ എല്ലാവരെയും ഞെട്ടിക്കുന്ന പീഡനകഥയാണ് പുറത്തുവന്നിരിക്കുന്നത്. ആറുവര്‍ഷമായി ഏഴാം ക്ലാസുകാരനായ മകനെ ക്രൂരമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചട്ടുകം കയ്യില്‍ പൊള്ളിക്കുക, പ്ലാസ്റ്റിക് കയര്‍ കൊണ്ട് അടിക്കുക, കൈ പിടിച്ച് ഭിത്തിയില്‍ ഇടിക്കുക തുടങ്ങി സഹിക്കാനാകാത്ത അതിക്രമങ്ങളായിരുന്നു കുട്ടിയോട് ഇയാള്‍ ചെയ്തിരുന്നത്. ഒരു ദിവസം ഈ സംഭവം തുടര്‍ന്നപ്പോള്‍ സഹിക്കാന്‍ കഴിയാതെ അച്ഛന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് കുട്ടി അടുത്ത വീട്ടില്‍ അഭയം തേടി. ഇവര്‍ തുടര്‍ന്ന് സ്‌കൂളിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ച മുതല്‍ ശിശു സംരക്ഷണ സമിതിയാണ് കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തില്‍ എടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്, അവര്‍ നാളെ നാട്ടിലെത്തും. തുടര്‍ന്ന് കുട്ടിയുടെ ഭാവി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കും. മാതാപിതാക്കള്‍ കുറച്ച് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് അഴൂരിലെ വീട്ടില്‍ പിതാവും മകനും മാത്രമായിരുന്നു താമസം. 2019 മുതല്‍ പിതാവ് കുട്ടിയെ പീഡിപ്പിച്ച് വന്നിരുന്നതായാണ് അന്വേഷണം വ്യക്തമാക്കുന്നത്.

ഭയന്നതുകൊണ്ടാണ് കുട്ടി ഇത്രയും കാലം ആരോടും ഒന്നും പറയാതിരുന്നത്. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.