മുംബൈ: 16കാരിയായ മകളെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തി. പിന്നാലെ പിതാവ് പീഡനക്കേസിൽ അറസ്റ്റിൽ. വീട് വിട്ടു പോകാനുണ്ടായ കാരണം കുട്ടി പോലീസിനെ ധരിപ്പിച്ചതോടെയാണ് പിതാവിന്റെ പീഡന വിവരം പുറത്താവുന്നത്. ബുധനാഴ്ചയാണ് മുംബൈ പൊലീസ് 46കാരനെ അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷത്തോളമായി പിതാവ് തന്നെ പീഡിപ്പിക്കുന്നതായും ഇതിനാലാണ് വീട് വിട്ട് പോയതെന്നുമാണ് പൊലീസ് പതിനാറുകാരി മൊഴി നൽകിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗ കുറ്റത്തിനും പോക്‌സോ അടക്കമുള്ള വകുപ്പുകൾ എഫ്ഐആർ രജിസ്റ്റർ ചെയ്തായിരുന്നു അറസ്റ്റ്.

ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെൻട്രൽ മുംബൈയിലെ പോലീസ് സ്റ്റേഷനിൽ എത്തി. ക്രൈംബ്രാഞ്ചുമായി ചേർന്ന് പോലീസ് പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ കുട്ടിയെ ഉച്ചയോടെ അന്വേഷണ സംഘം മഹാലക്ഷ്മി സ്റ്റേഷനിൽ കണ്ടെത്തി.

പെൺകുട്ടിയോട് വീട് വിട്ടു പോകാനുണ്ടായ കാരണം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പൊലീസ് അറിയുന്നത്. പല തവണ പീഡിപ്പിച്ചതായും, എതിർത്തപ്പോഴെല്ലാം ഉപദ്രവിക്കുകയും, ഭീക്ഷണി പെടുത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകി.

ഭയം കൊണ്ടാണ് ലൈംഗികാതിക്രമം ആരെയും അറിയിക്കാതിരുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. എന്നാൽ, താനെയിൽ താമസിച്ചിരുന്ന 20കാരനുമായി നല്ല സൗഹൃതത്തിലായിരുന്ന പെൺകുട്ടി ബലാത്സംഗത്തെ കുറിച്ച് അയാളോട് പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് ഇക്കാര്യം വിശ്വസിക്കാൻ തയ്യാറാകാത്തതോടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി തൻ്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

രാവിലെ പിതാവ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതാണെന്നും ഇവിടെ നിന്ന് താനെയിലുള്ള പരിചയക്കാരന്റെ അടുത്തേക്ക് പോകാനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

എന്നാൽ വിവരമറിഞ്ഞ താനെയിലെ സുഹൃത്ത് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയായിരുന്നു. കുട്ടിക്ക് 18 വയസ്സ് തികയാതിരുന്നതിനാൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാൽ പ്രശ്നങ്ങളുണ്ടാവുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ 16കാരി സ്റ്റേഷനിൽ കുടുങ്ങി. ഈ സമയത്തായിരുന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തിയത്.

ഭാര്യയ്ക്കും 21കാരനായ മകനും ഒപ്പമായിരുന്നു 46കാരൻ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായ ഭാര്യയും സ്വകാര്യ കമ്പനി ജീവക്കാരനായ മകനും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.