ആഗ്ര: സ്ത്രീകളുടെ കാലുകളോടുള്ള അഭിനിവേശത്താല്‍ ഫോട്ടോ എടുത്ത് ഫോണില്‍ സൂക്ഷിച്ച 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായും പണം വാഗ്ദാനം ചെയ്തുമാണ് യുവാവ് സ്ത്രീകളുടെ കാലുകളുടെ ഫോട്ടോയെടുത്തിരുന്നത്. ഫെബ്രുവരി 1 ന് ഒരു യുവതി ഹാത്രാസ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.

ദീപക് ശര്‍മ്മ എന്ന യുവാവ് സോഷ്യല്‍ മീഡിയ വഴി തന്നെ ബന്ധപ്പെടുകയും തന്റെ കാലുകളുടെ ചിത്രങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഈ പരാതിയില്‍ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍, സ്ത്രീകളുടെ കാലുകളില്‍ തനിക്ക് അഭിനിവേശമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഓണ്‍ലൈനില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ കാലുകളുടെ ഫോട്ടോകള്‍ ആവശ്യപ്പെട്ടതായും അവര്‍ വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ കാലുകളുടെ 1,000-ലധികം ചിത്രങ്ങള്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24 ന് യുവാവ് തനിക്ക് സ്‌നാപ്ചാറ്റില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടക്കത്തില്‍ സാധാരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടെങ്കിലും താമസിയാതെ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. പിന്നീട്, കാലുകളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു.

നിരസിച്ചപ്പോള്‍, അയാള്‍ പണം വാഗ്ദാനം ചെയ്തു. തുടര്‍ച്ചയായി നിരസിച്ചപ്പോള്‍ കൊല്ലുമെന്നും അവരുടെ സംഭാഷണം പരസ്യമാക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഐടി ആക്ടിലെ സെക്ഷന്‍ 66ഉ, ബിഎന്‍എസ് സെക്ഷന്‍ 351(4) എന്നീ കുറ്റങ്ങളാണ് ശര്‍മ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്റെ സര്‍വീസില്‍ ഇത്തരമൊരു കേസ് ഞാന്‍ കണ്ടിട്ടില്ലെന്ന് എന്ന് എസ്പി സിന്‍ഹ പറഞ്ഞു.