കോട്ടയം: ഏറ്റുമാനൂര്‍ കണപ്പുരയില്‍ ഭാര്യയും ഭര്‍ത്താവും കിണറ്റില്‍. ഭര്‍ത്താവ് തന്നെ കിണറ്റില്‍ തള്ളിയിട്ടതാണെന്നാണ് ഭാര്യയുടെ ആരോപണം. അതേസമയം, ഭാര്യ കിണറ്റില്‍ ചാടിയതിനെ തുടര്‍ന്ന് കൂടെ ചാടിയതാണെന്ന് ഭര്‍ത്താവും പറഞ്ഞു. കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലിന് പരിക്കേറ്റിട്ടുണ്ട്.

കണപ്പുര സ്വദേശിനി ബിനുവിനെ ഭര്‍ത്താവ് ശിവരാജ് ആക്രമിച്ചെന്നാണ് ആരോപണം. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പറയുന്നു. ഭാര്യ കിണറ്റില്‍ വീണത്തിന് പിന്നാലെ ഭര്‍ത്താവും കിണറ്റിലേക്ക് എടുത്തു ചാടി. ഇതോടെ രണ്ടുപേരും കിണറ്റിനുള്ളി അകപ്പെട്ടു. കിണറ്റില്‍ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. വീഴ്ചയില്‍ ബിനുവിന്റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്‌സെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

കാലിന് പരിക്കേറ്റ ബനു ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇയാള്‍ ഭാര്യയെ കിണറ്റില്‍ തള്ളിയിടുകയായിരുന്നുവെന്നും വിവരമുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.