മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായ സലില്‍ അങ്കോളയുടെ മാതാവ് പുണെയിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മിരച്ച നിലയില്‍. മാല അശോക് അങ്കോളയാണ് (77) മരിച്ചത്. മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റിലെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മുറിയില്‍ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെടുത്തത് ദുരൂഹതകള്‍ക്ക് ഇടയാക്കി. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

അതേസമയം, സലിലിന്റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ താരമായ സലില്‍, 1989 നവംബര്‍ 15നാണ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതേ മത്സരത്തില്‍ തന്നെയാണ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറും ആദ്യമായി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്.

തൊട്ടടുത്ത വര്‍ഷം ഏകദിനത്തിലും സലില്‍ ഇന്ത്യക്കായി കളിച്ചു. 1996 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍, അര്‍ബുദം സ്ഥിരീകരിച്ചതോടെ താരത്തിന് 1997ല്‍ 29ാം വയസ്സില്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കേണ്ടിവന്നു.