ബെംഗളൂരു: കര്‍ണാടക സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്ന് സ്വര്‍ണം കടത്താന്‍ സഹായിച്ചത് നടി രന്യ റാവു രണ്ടാനച്ഛന്‍ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയെന്ന് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടനെ തന്നെ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. സ്വര്‍ണക്കടത്ത് കേസ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേല്‍നോട്ടത്തിലുള്ള സമിതിയാണ് അന്വേഷിച്ചത്.

രാമചന്ദ്ര റാവുവിനെ കഴിഞ്ഞയാഴ്ച സമിതി ചോദ്യം ചെയ്തപ്പോള്‍ രന്യയുടെ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് രന്യയ്ക്ക് എസ്‌കോര്‍ട്ട് പോയതെന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ ബസവരാജ് മൊഴി നല്‍കിയിരുന്നു. പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തിയ രാമചന്ദ്രറാവു 15 മുതല്‍ നിര്‍ബന്ധിത അവധിയിലാണ്.

ഇതിനിടെ രന്യയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട പ്രത്യേക കോടതി നാളെ വിധി പറയും. രന്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് റവന്യു ഇന്റലിജന്‍സ് വാദിച്ചു. കസ്റ്റംസ് നിയമപ്രകാരം ജുഡീഷ്യല്‍ അന്വേഷണം വേണ്ട കേസാണിതെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. ദുബായില്‍ നിന്ന് 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വര്‍ണവുമായി എത്തിയ രന്യയെ കഴിഞ്ഞ 3നാണ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.