കോഴിക്കോട്: നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയില്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്. കവര്‍ച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്‌സോ തുടങ്ങിയ വകുപ്പുകളില്‍ പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആര്‍ടിസിക്ക് സമീപത്തെ എടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ എത്തിയ യുവാവിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. യുവാവും പെണ്‍കുട്ടിയും കുറച്ചു ദിവസങ്ങളായി നഗരത്തില്‍ പല എടിഎം കൗണ്ടറുകള്‍ക്ക് മുന്‍പില്‍ നിന്നും ആളുകളുടെ കൈയില്‍ നിന്നും പണം വാങ്ങി ഗൂഗിള്‍ പേ വഴി അയച്ചു തരാമെന്ന് പറഞ്ഞു വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ മാനാഞ്ചിറയില്‍ വച്ച് ഒരു സ്ത്രീയില്‍ നിന്ന് 3000 രൂപ ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് കസബ പൊലീസിന് കൈമാറി. വിവിധ സംഖ്യകള്‍ അടങ്ങിയ സന്ദേശങ്ങള്‍ നേരത്തെ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കും. ഇത് ഉയോഗിച്ചാണ് പണം അയച്ചതായി കാണിച്ച് പ്രതികള്‍ കബളിപ്പിക്കല്‍ നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.