- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ഉപയോഗിച്ചത് പുല്ലു കരിക്കാൻ ഉപയോഗിക്കുന്ന കളനാശിനി; കുടിച്ചാൽ ആന്തരികാവയവങ്ങൾ ക്രമേണ അഴുകി പ്രവർത്തനം നിലക്കും; പെട്ടന്ന് മരണം ഉണ്ടാകില്ല; ലൈസൻസ് ഇല്ലാതെ വിപണനം ചെയ്താൽ നിയമത്തിൽ 40 ലക്ഷം പിഴ അനുശാസിക്കുന്നു; ഗ്രീഷ്മ ഈ കളനാശിനി തിരഞ്ഞെടുത്തത് വളരെ കരുതലോടെ തന്നെ
തിരുവനന്തപുരം: വളരെ ആസൂത്രിതമായാണ് ഷാരോണിന്റെ ജീവനെടുക്കാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. തോട്ടങ്ങളിലെ പുല്ലുകരിക്കാൻ ഉപയോഗിച്ച കളനാശിനിയാണ് ഗ്രീഷ്മ കാമുകന് കഷായത്തിൽ കലക്കി നൽകിയത്. മാരകവിഷമായ കാപിക് (പാരക്വേറ്റ്) എന്നതാണ് ഈ കളനാശിനി. ഇത് മനുഷ്യശരീരത്തിൽ ചെന്നാൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഗ്രീഷ്മ ശരിക്കും പഠിച്ചിരുന്നു എന്നാണ് അനുമാനം. ഈ കളനാശിനി ഉപയോഗിച്ചാൽ ഉടൻ മരിക്കില്ലെന്നതായിരുന്നു ഇതിൽ പ്രധാനപ്പെട്ട കാര്യം.
കളനാശിനി കുടിച്ചാൽ ആന്തരികാവയവങ്ങൾ ക്രമേണ അഴുകി പ്രവർത്തനം നിലക്കും. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു മരണം ഉണ്ടാകില്ല എന്ന പ്രത്യകതയാണ് കൊലയാളി ഇത് തിരഞ്ഞെടുക്കാൻ കാരണം. അതേസമയം ഗ്രീഷ്മ എങ്ങനെയാണ് കളനാശിനി വാങ്ങിയതെന്ന കാര്യത്തിൽ അടക്കം ഇനിയും വ്യക്തത കൈവരാനുണ്ട്. കാപിക് കളനാശിനി ചെറിയ അളവിലായാൽപ്പോലും മരണമുറപ്പാണ്. വയറിലും വായിലും അൾസറിന് സാധ്യതയുണ്ട്. പിന്നീട് ശ്വാസകോശത്തെയും ബാധിക്കും. ശ്വാസംമുട്ടുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. ദിവസങ്ങൾക്കുള്ളിൽ ആന്തരികാവയവങ്ങളെ ബാധിക്കും.
അതേസമയം പലപ്പോഴും നിയമവും ഇക്കാര്യത്തിൽ നോക്കുകുത്തി ആകാറുണ്ട്. 1985 ലെ കേന്ദ്ര കീടനാശിനി നിയമം പലപ്പോഴും പാലിക്കുന്നില്ല. 2017ലെ പുതുക്കിയ കീടനാശിനി നിയമങ്ങളും ആരും പാലിക്കാറില്ല. ലൈസൻസ് ഇല്ലാത്ത പല സഹകരണ സംഘങ്ങളിലും , ഹാർഡ്വെയർ കടകളിലും കീടനാശിനികൾ സുലഭമായി ലഭിക്കുന്നു. ലൈസൻസ് ഇല്ലാതെ വിപണനം ചെയ്യുന്നവർക്ക് 40 ലക്ഷം രൂപയാണ് പിഴ എന്ന് നിയമത്തിൽ പറയുന്നു. പക്ഷ ഇന്നേ വരെ ഇത്തരത്തിൽ ഒരു പിഴ ഈടാക്കിയിട്ടില്ല. ഈ അവസരത്തിലെങ്കിലും കൃഷി വകുപ്പും, പഞ്ചായത്ത് ഉദ്യോഗസ്ഥരും അനധികൃത കീടനാശിനി വിപന്നനം അവസാനിപ്പിക്കാൻ നടപടി എടുക്കേണ്ടതാണെന്ന ആവശ്യവും ലൈസൻസ് ഉള്ള വിൽപ്പനക്കാർ ആവശ്യപ്പെടുന്നുണ്ട്.
കളനാശിനി നൽകിയവർക്കും പലപ്പോഴും നിയമ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ പല വിൽപ്പനക്കാരും ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. അത്തരം ഒരു സ്ഥാപനം ഫേസ്‌ബുക്കിൽ മുന്നറിയിപ്പായി നൽകിയത് ഇങ്ങനെയാണ്:
കീടനാശിനി കുടിച്ച് ചാവാൻ ആഗ്രഹിക്കുന്നവർ, ആരെയെങ്കിലും കൊല്ലാൻ ആഗ്രഹിക്കുന്നവർ ദയവായി ലൈസൻസ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് കീടനാശിനികൾ വാങ്ങേണ്ടതാണ്. ലൈസൻസ് ഉള്ള സ്ഥാപനങ്ങളെ വെറുതെ ചുറ്റിക്കരുത്. ഇത്തരം ആവശ്യക്കാർക്ക് വേണ്ടി ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് (ഹാർഡ്വെയർ കടകളും, സൊസെറ്റികളും) ഇഷ്ടം പോലെ കീടനാശിനി വിൽക്കാൻ സർക്കാർ കണ്ണടച്ച് അനുവദിച്ചിട്ടുണ്ട്. ആത്മഹത്യ / കൊല ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
അതേസമയം ഷാരോണിന് ഗ്രീഷ്മ നൽകിയത് വീട്ടിലുണ്ടാക്കിയ കഷായമെന്ന് പൊലീസ്. മാർക്കറ്റിൽനിന്ന് കൂട്ടുകൾ വാങ്ങിയുണ്ടാക്കിയതാണിത്. പുറത്തുനിന്ന് വാങ്ങിയ കഷായമെന്നുപറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു. ഒഴിവാക്കാൻ ശ്രമിച്ചിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷാരോണിനെ ഒഴിവാക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഗ്രീഷ്മയ്ക്കുണ്ടായിരുന്നത്. ഇതിനായി ജാതകദോഷമടക്കമുള്ള പല കാര്യങ്ങളും പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഫലിച്ചില്ല. കളനാശിനി ഉപയോഗിച്ചെന്നാണ് പ്രതി നൽകിയ മൊഴി.