തൃശൂര്‍: തൃശൂരിലെ സ്വര്‍ണവ്യാപാര മേഖലയില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. 75 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.

ഇതുവരെ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. ടൊറേ ഡെല്‍ ഒറോ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.