തിരുവനന്തപുരം: കാട്ടാക്കടയിൽ മകളെ ശല്യപ്പെടുത്തിയത് വിലക്കിയതിൽ പ്രകോപിതനായി പാമ്പിനെ വീട്ടിനുള്ളിലേക്ക് എറിഞ്ഞ് പിതാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വാളുമായി പെൺകുട്ടിയുടെ വീട്ടിലെത്തി വീണ്ടും പരാക്രമം നടത്തി. കുളവിയോട് കല്ലമ്പലം എസ്.കെ സദനത്തിൽ കിച്ചു (ഗുണ്ട് റാവു-30)വാണ് വാളുമായി വീട്ടിലെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മർദനമേറ്റ് അവശനിലയിൽ റോഡിൽ കിടന്ന കിച്ചുവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് കാലിനു പൊട്ടലുണ്ട്.

ഓഗസ്റ്റ് 6 നാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലെത്തി കിടപ്പ് മുറിയിലേക്ക് പാമ്പിനെ എറിഞ്ഞത്. അറസ്റ്റിലായ പ്രതി 3 ദിവസം മുൻപ് ജാമ്യത്തിലിറങ്ങി. ഇതിനു ശേഷം പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് വന്നിരിക്കയും ആയുധവുമായി കറങ്ങുകയും പതിവായിരുന്നു. ഇന്നലെ രാത്രി വാളുമായി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത് കണ്ട് നാട്ടുകാരും ബന്ധുക്കളിൽ ചിലരും ചേർന്ന് കിച്ചുവിനെ തടഞ്ഞു. വീട്ടിലേക്ക് കടക്കാനുള്ള ശ്രമം തുടർന്നതോടെ ബലപ്രയോഗം നടത്തുകയായിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് ആറിനു ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾപെരുമാറ്റം കേട്ട് വീട്ടുടമ രാജേന്ദ്രൻ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനലിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടു. തുടർന്ന് പാമ്പിനെ ഓടിച്ച് അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും പാമ്പിന്റെ ഒരു ഭാഗം മാത്രം മുറിഞ്ഞുപോയി. പിന്നാലെ, രാജേന്ദ്രൻ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ പാമ്പിന്റെ ഒരു ഭാഗം ലഭിച്ചതിനാൽ പരാതിയിൽ കഴമ്പുണ്ടെന്നു മനസിലാക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകളെ ശല്യം ചെയ്തതു വിലക്കിയതിലുള്ള വൈരാഗ്യമാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കിച്ചു സമ്മതിച്ചു.

വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിച്ചു നിരവധി കേസിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുന്നേ പ്രതിക്കെതിരെ രാജേന്ദ്രൻ നൽകിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു. അതേസമയം ഗുണ്ട് റാവു സ്ഥിരം കുറ്റവാളിയെന്നാണ് വിവരം.