ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന് കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച വ്യക്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ പൂര്‍വ്വകാമുകിയുമൊത്ത് പുതിയൊരു ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് തന്റെ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാനായി പത്‌നി ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനിലെ വാക്സ്‌ഹോള്‍ കോഴ്സയിലെ ബ്രെല്ലയുടെ മൃതദേഹം കണ്ടുകിട്ടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയിരുന്നു.

നോര്‍ത്താംപ്ടണ്‍ഷയര്‍, കോര്‍ബിയിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ നവംബര്‍ 10 ന് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. പിന്നീട് അവരുടെ മൃതശരീരം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ലാംബ മുംബയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറുകയും ചെയ്തു. മുംബയില്‍ നിന്നും ഡല്‍ഹിയിലെത്തിയതിനു ശേഷം ഇയാള്‍ സ്വന്തം നാടായ ഗുഡ്ഗാവിലേക്ക് പോവുകയും ചെയ്തു.

അവിടെ വെച്ഛ് തന്റെ മുന്‍കാമുകിയെയും അവരുടെ പതിനൊന്ന് കാരിയായ മകളെയും ഇയാള്‍ കണ്ടു. കാമുകിക്ക് മറ്റൊരു ബന്ധത്തില്‍ ജനിച്ചതാണ് ഈ കുട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലാംബ, മധു പാണ്ഡെയെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു മധു പാണ്ഡെ ആ സമയത്ത്. പിന്നീട് 2023 ല്‍ ആണ് ഇയാള്‍ ഹര്‍ഷിത ബ്രെല്ലയെ വിവാഹം കഴിക്കുന്നത്.

ബ്രെല്ലയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച് ഇയാള്‍ കാമുകിയുടെ ഇന്ത്യയിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുന്‍പ് ഹര്‍ഷിത ബ്രെല്ല ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കീയിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്.